സ്വന്തം ലേഖകന്‍
തൃശൂര്‍: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെ പോലെ പെരുമാറരുതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമത്തിന്റെ നൂലാമാലകളുടെ പേരില്‍ ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. ലുലു കണ്വന്ഷന് സെന്ററില്‍ നടന്ന ആരോഗ്യ സര്‍വകലാശാല അഞ്ചാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് എത്തിക്കപ്പെടുന്നവര്ക്കു പോലീസ് എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ചികിത്സ ലഭ്യമാക്കാതിരിക്കുന്ന അവസ്ഥ പല ആശുപത്രികളിലുമുണ്ട്.
എന്നാല്‍, ഇന്ത്യന്‍ പീനല്‍ കോഡ്, സിപിസി, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് ഉള്‍പ്പെടെ ഒരു നിയമത്തിലും ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കരുതെന്ന ഒരു വ്യവസ്ഥയുമില്ല. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമേ പരിക്കേറ്റയാള്‍ക്കു ചികിത്സ ലഭ്യമാക്കൂ എന്നു തീരുമാനമെടുക്കുന്നതു നീതീകരിക്കാനാകില്ല.വൈകല്യമുള്ളവര്‍ക്ക് എല്ലാ പരിരക്ഷയും നിയമപ്രകാരം തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് അത്തരത്തിലുള്ള പരിഗണന ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതിനും വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കാനുമുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ടെന്നും അവര്‍ അതു മറന്നുപോകരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാകണം ആതുരസേവന രംഗത്തുള്ളവരില്‍ നിന്നുണ്ടാകേണ്ടത്. അടുത്തിടെ പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ഡോക്ടര്‍മാര്‍ രംഗത്തിറങ്ങിയതു ശ്ലാഘനീയമാണ്. ആധുനികശാസ്ത്രവും മെഡിക്കല്‍ മേഖലയും വളര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സാങ്കേതിക രംഗത്തു ശക്തി തെളിയിച്ച് അതിജീവിക്കാനുള്ള ശ്രമങ്ങളും ഒരു വശത്തു നടക്കുന്നുണ്ട്. മെഡിക്കല്‍,പാരാമെഡിക്കല്‍ മേഖലയിലുള്ളവര്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗിക്കുമ്പോള്‍ മനുഷ്യമനസുകളെ കീഴടക്കുന്ന മനസാക്ഷിയില്ലാത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കരുത്. മനുഷ്യസ്പര്‍ശത്തെ വെല്ലുന്ന സാങ്കേതിക സംവിധാനങ്ങളൊന്നുമില്ല. പൂര്‍വ ലിംഗനിര്‍ണയം ഉള്‍പ്പെടെയുള്ള തെറ്റായ പ്രവണതകളില്‍നിന്നും ആതുര സേവനരംഗത്തുള്ളവര്‍ പിന്തിരിയണം.
വൈദ്യഗവേഷണ രംഗത്തു കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വൈദ്യഗവേഷണ മേഖലയില്‍ പരമ്പരാഗത ചികിത്സയിലുള്‍പ്പെടെ നമുക്കു വ്യക്തമായ ഒരു പാതയില്ല. ആരോഗ്യസര്‍വകലാശാല കൂടുതല്‍ ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.സര്‍വകലാശാലയ്ക്കു കീഴില്‍ വരുന്ന വിവിധ കോളജുകളിലായി വിവിധ കോഴ്സുകളില്‍ വിജയിച്ച 4277 വിദ്യാര്‍ഥികള്‍ക്കു ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ബിരുദം നല്കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്, രജിസ്ട്രാര്‍ ഡോ. എം.കെ. മംഗളം, പരീക്ഷ കണ്ട്രോളര് ഡോ. പി.കെ. സുധീര്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, ഡീനുകള്‍ തുടങ്ങിയവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.