കൊച്ചി: വടംവലിയും പൂക്കളവും സദ്യയും മാത്രമായി ഒതുങ്ങിപ്പോയ ഓണാഘോഷത്തിലേക്കു പഴയകാല ഓണക്കളിയെ തിരിച്ചുകൊണ്ടുവരികയാണു ചക്കരക്കൂട്ടം എന്ന യുവാക്കളുടെ കൂട്ടായ്മ. ചക്കരപ്പറമ്പ് എകെജി വായനശാലയുടെ പിന്തുണയോടെയാണ് ഇവരുടെ വേറിട്ടയാത്ര.
പണ്ടുകാലത്ത് ഏറെസജീവമായിരുന്ന ഓണക്കളി പിന്നീടു നിര്‍ജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പാണ് ഓണക്കളിയിലേക്കു തങ്ങളുടെ മനസ് തിരിച്ചുപോയതെന്നു ചക്കരക്കൂട്ടം കണ്‍വീനര്‍ ബിജു ചക്കരപ്പറമ്പ് പറയുന്നു. ഒരു പ്രഫഷണല്‍ ഓണക്കളി സംഘത്തെ പരിപാടിക്കായി സമീപിച്ചപ്പോള്‍ വളരെ ഭീമമായൊരു തുകയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അതോടെ ആ ശ്രമം അവിടെ ഉപേക്ഷിച്ചു. ഒരു വര്‍ഷത്തിനിപ്പുറം ചക്കരക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഓണക്കളി സംഘം അരങ്ങത്തെത്തി.
ആദ്യവര്‍ഷം അടുത്ത പ്രദേശങ്ങളിലായി അഞ്ചു കളികളാണു കിട്ടിയത്. പിന്നീട് ഓരോ വര്‍ഷം പിന്നിടുമ്പോഴും ചക്കരക്കൂട്ടത്തിന്റെ ഓണക്കളിക്കു സ്വീകാര്യതയേറി. ഈ വര്‍ഷം എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പത്തു ദിവസംകൊണ്ട് 22ലധികം കളികളാണു ബുക്ക് ചെയ്തിരിക്കുന്നത്.
മണ്ണില്‍ വരച്ച ആറു മീറ്റര്‍ വ്യാസമുള്ള വൃത്തത്തിനുള്ളില്‍ ചുവടുവച്ചു കൈകൊട്ടി പാടിക്കളിക്കുന്നതാണ് ഓണക്കളിയുടെ രീതി. വെള്ള മുണ്ടും ഷര്‍ട്ടും ഓറഞ്ച് ഷാളുമാണു കലാകാരന്മാരുടെ വേഷം. ഒരു മണിക്കൂറാണു കളിയുടെ സമയം. ചുവടുകളാണ് ഓണക്കളിയുടെ താളവും ആവേശവും.കാലികമായ മാറ്റങ്ങള്‍ വിഷയത്തിലും അവതരണത്തിലും കൊണ്ടുവരാന്‍ ചക്കരക്കൂട്ടം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പഴമയെ മറന്നുകൊണ്ടല്ല ഈ മാറ്റങ്ങളെന്നും മാറ്റത്തിന് ആസ്വാദകര്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണെ്ടന്നും ബിജു പറയുന്നു. നാടന്‍ പാട്ടുകളുടെ തോഴനായ കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ചു മണിയേക്കുറിച്ച് എഴുതിയ പാട്ടും ഇത്തവണ ഓണക്കളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിങ്ങം ഒന്നിനായിരുന്നു ഇക്കൊല്ലത്തെ ഓണക്കളിയുടെ അരങ്ങേറ്റം. ഇതിനായുള്ള പരിശീലനം മൂന്നു മാസം മുന്‍പേ ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ വരെ ചക്കരക്കൂട്ടത്തില്‍ ഉണെ്ടന്നുള്ളത് ഓണക്കളിയിലേക്കു പുതുതലമുറയും ആകൃഷ്ടരാകുന്നുവെന്നതിന്റെ തെളിവാകുന്നു.വെണ്ണല മോഹനന്‍, ജസ്റ്റിന്‍ കലൂര്‍, അനില്‍ ചക്കരപ്പറമ്പ് എന്നിവരാണു പാട്ടുകള്‍ എഴുതിയിരിക്കുന്നത്. അനില്‍ കലൂരിന്റേതാണ് ഈണം. ആദ്യ കാലങ്ങളേക്കാള്‍ ഓണക്കളിക്കു ജനങ്ങളില്‍ സ്വീകാര്യത ഏറിവരുന്നതിന്റെ സന്തോഷത്തിലാണു ചക്കരക്കൂട്ടം.