ഓണം കഴിഞ്ഞെങ്കിലും ആശ്വാസമെത്തിയില്ല; മെഡിക്കല്‍ കോളജില്‍ വേദന തിന്ന് കാന്‍സര്‍ രോഗികള്‍

TCR-CANCERമുളങ്കുന്നത്തുകാവ്: ഓണമെത്തിയിട്ടു പോലും മെഡിക്കല്‍ കോളജില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ വേദന തിന്ന് കഴിയുകയാണ്. മധ്യകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ രോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം തകരാറിലായിട്ട് മാസം ഒന്നാകുന്നു. എന്നിട്ടും ഭരണാധികാരികള്‍ മൗനവ്രതത്തിലാണ്. എന്തിനും ഏതിനും സമരം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാന്‍സര്‍ രോഗികളുടെ വേദനയ്ക്കു മുന്നില്‍ കണ്ണടയ്ക്കുകയാണിപ്പോള്‍. നൂറു കണക്കിന് കാന്‍സര്‍ രോഗികള്‍ ദിനംപ്രതി കടന്നുപോകുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം കേടുവന്നിട്ട് നാളുകള്‍ ഏറെയായിട്ടും ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു നടപടികളും എടുത്തിട്ടില്ല.

ആരോഗ്യമന്ത്രി ആശുപത്രിയില്‍ വന്ന് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി തിരികെ പോയെങ്കിലും റേഡിയേഷന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനോ അതിന് ആവശ്യമായ അതിവേഗ പ്രവര്‍ത്തനങ്ങള്‍ നടത്താനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പി.കെ.ബിജു എംപിയുടെ ഇടപെടല്‍ മൂലം മുമ്പ് ഒരു കോടി രൂപ അറ്റകുറ്റ പണിക്ക് അനുവദിച്ചെങ്കിലും അതു ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. സ്ഥലം എംഎല്‍എ അനില്‍ അക്കരയുടെ ആസ്തി ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ അനുവദിച്ചെങ്കിലും അതും കാര്യമായ നടപടികള്‍ ഇല്ലാത്തതിനാല്‍ മരവിച്ചു കിടക്കുകയാണ്.

ഇതിനിടെ ബാംഗളൂരില്‍ നിന്ന് റേഡിയേഷന്‍ യന്ത്രം ശരിയാക്കാന്‍ എന്‍ജിനിയര്‍ എത്തിയെങ്കിലും കേടുപാടു തീര്‍ക്കാതെ മടങ്ങി പോയി. ഈ മാസം 22ന് വീണ്ടും വരുമെന്നു പറഞ്ഞാണ് പോയിരിക്കുന്നതത്രേ. ഒരു കോടി രൂപയോളം മുടക്കി കേടുപാടു തീര്‍ക്കേണ്ടി വരുമെന്നാണ് പരിശോധന നടത്തി മടങ്ങിയ എന്‍ജിനിയര്‍ വ്യക്തമാക്കിയത്. ഈ തുകയുടെ അമ്പത് ശതമാനം മുന്‍കൂറായി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്പനിയും ആരോഗ്യവകുപ്പും തമ്മില്‍ തര്‍ക്കത്തിലാണെന്നാണ് സംസാരം. വിദേശത്തുനിന്ന് യന്ത്ര സാമഗ്രികള്‍ എത്തിക്കാന്‍ ഈ തുക ആദ്യം നല്‍കണമെന്നുള്ള പിടിവാശിയിലാണ് കമ്പനി അധികാരികള്‍.

പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇപ്പോഴത്തെ യന്ത്രം. ഒരു രോഗിക്ക് ഒരു റേഡിയേഷന് വേണ്ടി എടുക്കുന്ന സമയം ഒരു മിനിറ്റാണെങ്കില്‍ കാലഹരണപ്പെട്ട ഇപ്പോഴത്തെ യന്ത്രത്തില്‍ 15 മിനിറ്റു വേണം. ഇതു മൂലം കഴിഞ്ഞ നാലു മാസമായി റേഡിയേഷനു വേണ്ടി നിരവിധി രോഗികളുടെ പേരുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. കൂടാതെ കീമോ തെറാപ്പി ചെയ്തിട്ടു രോഗം ഭേദമാകാത്ത രോഗികള്‍ക്ക് അടിയന്തിരമായി റേഡിയേഷന്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമല്ലാത്ത് എറണാകുളത്തുള്ള സര്‍ക്കാരിന്റെ കാന്‍സര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട് തടി തപ്പുകയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍.

ഇതിനിടെ റേഡിയേഷന്‍ ഇല്ലാതെ വേദന സഹിച്ച് ചില രോഗികള്‍ മരണത്തിന് കീഴടങ്ങി. റേഡിയേഷന്‍ കാത്തു കിടന്ന രോഗികളാണ് മരണപ്പെട്ടത്. ഇതന്വേഷിക്കാനോ ഇവരുടെ വേദന മനസിലാക്കാനോ ആരും ഇല്ലെന്നതും ഇവരുടെയും ബന്ധുക്കളുടെയും വേദന ഇരട്ടിപ്പിക്കുകയാണ്. ആരോഗ്യമന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നും നടക്കാത്തതില്‍ എല്ലാവരും നിരാശരാണ്. മന്ത്രി ഉത്തരവിട്ടാല്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ തന്നെ വ്യക്തമാക്കി. പണം കണ്ടെത്താന്‍ യാതൊരു തടസവും ഇല്ലെന്നിരിക്കെ മന്ത്രിപോലും രോഗികളുടെ വേദന കാണാതെ പോയതില്‍ ഏറെ ദുഃഖിതരാണ് രോഗികള്‍.

തിരുവനന്തപുരം ആര്‍സിസിയില്‍ ഒരു റേഡിയേഷന് 1500 രൂപയാണ് ഈടാക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയാണ് വാങ്ങിക്കുന്നത്. സാധാരണക്കാരായ പാവപ്പെട്ട രോഗികള്‍ക്ക് ഇത്രയും തുക നല്‍കാനുള്ള ശേഷിയുമില്ല. ഒരു റേഡിയേഷന്‍ രോഗിക്ക് ഒന്നു മുതല്‍ മുപ്പതു വരെ റേഡിയേഷന്‍ എടുക്കേണ്ടി വരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ബിപിഎല്‍കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കും റേഡിയേഷന്‍ സൗജന്യമാണ്. പണം നല്‍കാന്‍ രോഗികള്‍ ഗതികേടുകൊണ്ട് തയാറാണെങ്കിലും യന്ത്രം കേടുവന്നത് ഇവരെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്.

Related posts