അമ്മ ബ്രാന്‍ഡ് അവസാനിക്കുന്നില്ല! പാവപ്പെട്ടവന്റെ കല്യാണത്തിന് ഇനി അമ്മ കല്യാണമണ്ഡപങ്ങള്‍; ഇതിനായി വകയിരുത്തിയിരിക്കുന്നത് 83 കോടി രൂപ

ammaഅമ്മ ബ്രാന്‍ഡ് അവസാനിക്കുന്നില്ല. തമിഴ്‌നാട്ടിലെ 11 സ്ഥലങ്ങളില്‍ അമ്മ കല്യാണ മണ്ഡപങ്ങള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത ഇന്നലെ പ്രഖ്യാപിച്ചു. ഇതിനായി 83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കല്യാണാവശ്യങ്ങള്‍ക്കായി ഹാള്‍ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമായിരിക്കും ഒരുക്കുക.

സാമ്പത്തികമായി പിന്നോട്ടുള്ളവര്‍ക്ക് വലിയ ഹാളുകള്‍ വാടകയ്‌ക്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് “അമ്മ’ കല്യാണമണ്ഡപങ്ങള്‍ നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ത്തന്നെ സാധാരണക്കാരെ ഉദ്ദേശിച്ചു മാത്രമാണ് ഹാളുകള്‍ നിര്‍മിക്കുന്നത്. കല്യാണച്ചെക്കനും പെണ്ണിനും അതിഥികള്‍ക്കും എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, വിരുന്നുശാല, അടുക്കള തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട് ഹൗസിംഗ് ബോര്‍ഡിനു കീഴിലായിരിക്കും നിര്‍മാണം നടക്കുക.

തോണ്ടിയാര്‍പേട്ട്, വേളാച്ചേരി, ആയപ്പക്കം, പെരിയാര്‍ നഗര്‍, ചെന്നൈയിലെ കോരട്ടൂര്‍, മധുരയിലെ അണ്ണാ നഗര്‍, തിരുനെല്‍വേലിയിലെ അമ്പാസമുദ്രം, സേലം, തിരുവള്ളൂരിലെ കൊടുങ്കയൂര്‍, തിരുപ്പൂറിലെ ഉദുമല്‍പ്പേട്ട് എന്നിവിടങ്ങളിലാണ് അമ്മ കല്യാണമണ്ഡപങ്ങള്‍ ഉയരുക.

ഇതുകൂടാതെ ചേരിപ്രദേശങ്ങള്‍ ഇല്ലാതാക്കുന്നതിനായി 50,000 വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. 1,800 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.

Related posts