പട്ടികജാതികാര്‍ക്ക് സിപിഎം ഉന്നത കമ്മിറ്റികളില്‍ സ്ഥാനം: നടപടി തുടങ്ങി

ekm CPIMഒറ്റപ്പാലം: പട്ടികജാതി-വര്‍ഗക്കാര്‍ക്കു സിപിഎം ഉന്നത കമ്മിറ്റികളില്‍ മതിയായ പ്രാതിനിധ്യമില്ലെന്നു പാര്‍ട്ടി വിലയിരുത്തല്‍. ഇതു പരിഹരിക്കാന്‍ അടിയന്തിരനടപടിക്ക് സിപിഎം നടപടി തുടങ്ങി. പാര്‍ട്ടി അംഗത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും പ്രാതിനിധ്യമുണ്ടെങ്കിലും ഉപരിഘടകങ്ങളില്‍ ഇതില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതു പരിഹരിക്കുന്നതിനാണ് സിപിഎം നടപടി തുടങ്ങിയത്.

ഇതിന്റെ ഭാഗമായി മേല്‍പ്പറഞ്ഞവര്‍ക്ക് ഉടനേ അര്‍ഹമായ പരിഗണന നല്കി പുനര്‍വിന്യസിപ്പിക്കും. ഇതിനുപുറമേ ഏരിയാ-ജില്ലാ നേതൃത്വങ്ങളില്‍ യുവാക്കള്‍ക്കു നിശ്ചിതശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും. 2013ല്‍ പാലക്കാടു ചേര്‍ന്ന പാര്‍ട്ടി പ്ലീനം അംഗങ്ങള്‍ക്കു മാര്‍ഗരേഖ തയാറാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലവാരം ഉയര്‍ത്തുന്നതിനും ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും  അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലക്കാട് പ്ലീനം ചര്‍ച്ചചെയ്ത് അംഗീകരിച്ച മാര്‍ഗരേഖയില്‍ ഉണ്ടായിരുന്നു. എന്നാലിതു പാര്‍ട്ടിയില്‍ ശക്തമായി നടപ്പാക്കുകയുണ്ടായില്ല.

സിപിഎം ഉന്നതനേതൃത്വം നേരത്തെ ഒരു ചോദ്യാവലി  സംസ്ഥാന നേതൃത്വത്തിനു തയാറാക്കിനല്കിയിരുന്നു. ഇതു കീഴ്ഘടകങ്ങള്‍വരെ എത്തുകയും ചെയ്തു. ചോദ്യങ്ങള്‍ക്കു ബ്രാഞ്ച്തലം മുതലുള്ളവര്‍ മറുപടി തയാറാക്കി നല്കുകയും ഇതു മേല്‍ഘടകങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന ഘടകത്തിനു നല്കുകയും ചെയ്തിരുന്നു.പാര്‍ട്ടിനേതാക്കളുടെ ആര്‍ഭാടജീവിതവും ലാളിത്യക്കുറവും പ്രവര്‍ത്തകരെ മുഖവിലയ്‌ക്കെടുക്കാതെയുള്ള പ്രവര്‍ത്തനവും എല്ലാം ജനകീയാടിത്തറ നഷ്ടമാകുന്നതില്‍ മുഖ്യകാരണമായെന്നാണ് താഴെത്തട്ടില്‍നിന്നും ലഭിച്ച പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കമ്യൂണിസ്റ്റ് ശൈലി പാര്‍ട്ടിക്കു നഷ്ടമാകുകയാണെന്നും കീഴ്ഘടകങ്ങള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്കിയിരുന്നു. ഇതിനു പുറമേ പട്ടികജാതി-വര്‍ഗക്കാരുടെ പിന്തുണ സിപിഎമ്മിന് നഷ്ടമാകുകയാണെന്നും യുവാക്കളും പട്ടികവര്‍ഗക്കാരും കൂടുതലായി ബിജെപിയിലേക്കു ചേക്കേറുന്നുണ്ടെന്നും കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് മേല്‍ഘടകങ്ങളെ പുതിയ തീരുമാനമെടുക്കുന്നതിനു പ്രേരിപ്പിച്ചത്.

Related posts