മാഹി റെയില്‍വേ സ്റ്റേഷനില്‍ ഉച്ചഭാഷിണി അറിയിപ്പ് നിലച്ചിട്ട് ഒരുമാസം

knr-trainമാഹി: ഉച്ചഭാഷിണി അറിയിപ്പില്ലാത്തതിനാല്‍ മാഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ വരുന്ന സമയം അറിയാതെ യാത്രക്കാര്‍ നെട്ടോടത്തില്‍. കംപ്യൂട്ടര്‍ അനൗണ്‍സ്‌മെന്റ് ഉപകരണം തകരാറിലായിട്ട് ഒരുമാസം കഴിഞ്ഞിരിക്കയാണ്. മാഹിയില്‍ ഇറങ്ങുവാനുള്ള യാത്രക്കാരും അറിയിപ്പ് കേള്‍ക്കാത്തതിനാല്‍ വണ്ടിപുറപ്പെടുമ്പോള്‍ മാഹി റെയില്‍വേ സ്‌റ്റേഷനില്‍ ചാടിഇറങ്ങേണ്ടി വരുന്നു. മണി അടി ശബ്ദം കേട്ടാല്‍ ഏതു ട്രെയിനാണു വരുന്നതെന്നു റെയില്‍വേ ഉദ്യോഗസ്ഥരോട് ചോദിക്കേണ്ട അവസ്ഥയിലാണു യാത്രക്കാര്‍.

പോരായ്മകളുടെ നടുക്കടലിലാണു മാഹി റെയില്‍വേ സ്‌റ്റേഷന്‍. വേണ്ടത്ര ലൈറ്റുകളും റെയില്‍വേ സ്‌റ്റേഷനില്‍ ഇല്ല. രണ്ടാം പ്ലാറ്റ്‌ഫോമില്‍ പൂര്‍ണമായി മേല്‍ക്കൂര ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ മഴനനഞ്ഞാണ് ഇറങ്ങുകയും കയറുകയും ചെയ്യുന്നത്. മദ്യപശല്യം മറ്റൊരു ഭാഗത്തുണ്ട്. മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ റെയില്‍വേസ്‌റ്റേഷനിലും പരിസരത്തും കിടക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മദ്യപശല്യം രൂക്ഷമായതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ രണ്ട് ഉദ്യോഗസ്ഥരെ അടുത്തിടെയായി നിയമിച്ചിട്ടുണ്ടെങ്കിലും രണ്ട് പ്ലാറ്റ്‌ഫോമുകളും പരിസരവും നിയന്ത്രിക്കാന്‍ രണ്ടുപേരെക്കൊണ്ട് സാധിക്കുന്നില്ല.

പ്ലാറ്റ്‌ഫോം ടിക്കറ്റ്‌പോലും എടുക്കാതെയാണു മദ്യപന്മാര്‍ റെയില്‍വേ സ്റ്റേഷനില്‍ വിലസുന്നത്. പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വിരട്ടി ഓടിച്ചാല്‍ അല്പസമയത്തിനകം മറ്റൊരു സംഘവും എത്തും. പ്ലാറ്റ്‌ഫോമിലെ ബെഞ്ചുകള്‍ മദ്യപന്മാര്‍ കൈയടക്കി പോകേണ്ട ട്രെയിന്‍വരുന്നതുവരെ കിടന്നുറങ്ങും. പല റെയില്‍വേ സ്റ്റേഷനുകളും മോടിപിടിപ്പിക്കുമ്പോള്‍ കേന്ദ്രഭരണപ്രദേശമായ മയ്യഴി റെയില്‍വേസ്റ്റേഷന്‍ അവഗണിക്കപ്പെട്ടുതന്നെ കിടക്കുകയാണ്.

Related posts