സത്യസന്ധമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകും: പിണറായി

fb-pinaraiകൊച്ചി: സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ സത്യസന്ധമാണെന്നു ബോധ്യപ്പെട്ടാല്‍ ജനങ്ങള്‍ തന്നെ പിന്തുണയുമായി മുന്നോട്ട് വരുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. എളമക്കര സാമൂഹ്യക്ഷേമ  സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ കറുകപ്പിള്ളിയില്‍ നിര്‍മിച്ച സാമൂഹ്യ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സമൂഹത്തില്‍ ഇന്നു കാണുന്ന രോഗങ്ങള്‍ പലതും നാം തന്നെ വരുത്തിവയ്ക്കുന്നതാണ്. കുറഞ്ഞ ചിലവില്‍ ഡയാലിസിസ് സെന്റര്‍ പോലുള്ള പദ്ധതികള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.  കറുകപ്പിള്ളി ഷാന്‍ഗ്രില കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, മുന്‍ കൗണ്‍സിലര്‍ എം. അനില്‍കുമാര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സി.കെ. ഗിരി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൃക്ക രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ഡയാലിസിസ് സെന്ററിന്റെ ലക്ഷ്യം.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. ആനുകൂല്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പരിശോധനയിലൂടെയായിരിക്കും അര്‍ഹരായവരെ കണെ്ടത്തുക. രോഗികള്‍ കൂടിവരുന്നതനുസരിച്ച് കൂടുതല്‍ ഡയാലിസിസിനുള്ള സൗകര്യം ഒരുക്കും.

ജില്ലയില്‍ സഹകരണമേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഡയാലിസിസ് യൂണിറ്റാണ് സാമൂഹ്യ ഡയാലിസിസ് സെന്റര്‍. കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സര്‍വീസ്, 40 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, 40 ശതമാനം ഡിസ്ക്കൗണേ്ടാടെ അത്യാധുനിക ക്ലിനിക്കല്‍ ലബോറട്ടറി, സൗജന്യ ഡോക്ടര്‍ സേവനം, മരണാനന്തര ചെലവുകള്‍ നിര്‍വഹിക്കാന്‍ 15,000 രൂപ  തുടങ്ങിയ സഹായങ്ങളും സംഘം നല്‍കിവരുന്നുണ്ട്.

Related posts