പോലീസ് ചമഞ്ഞു തട്ടിപ്പ്; ഇടുക്കി സ്വദേശി റിമാന്‍ഡില്‍

ekm-thattippuകളമശേരി: പോലീസുകാരനാണെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ച്  കളമശേരി സ്വദേശിനിയില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയില്‍ ചൊവ്വൂര്‍ വീട്ടില്‍ സന്തോഷി(41) നെയാണ് കളമശേരി അറസ്റ്റുചെയ്തത്. പല ജില്ലകളിലായി  സമാനരീതിയില്‍ തട്ടിപ്പു നടത്തിയതായി പോലീസിനു സംശയമുണ്ട്. വയനാട് മാനന്തവാടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.  ആലപ്പുഴ മാന്നാര്‍ പൊതൂരിലാണ് ഇയാളിപ്പോള്‍ താമസം. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന രാജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ തട്ടിപ്പിനിരയായ സ്ത്രീയോടു പറഞ്ഞിരുന്നത്. മകന്റെ പേരിലുള്ള ക്രിമിനല്‍ കേസ് ഒഴിവാക്കിത്തരാമെന്നും വാഗ്ദാനം നല്‍കി.

തന്റെ ഭാര്യ മരിച്ചുപോയെന്നും മകള്‍ക്ക് ഓപ്പറേഷന്‍ ചെയ്യാന്‍ പണം ആവശ്യമാണെന്നും പറഞ്ഞാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. ഈ പേരില്‍ പലപ്പോഴായി സ്ത്രീയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി പണം കൈക്കലാക്കിയെന്നാണു പരാതി.  എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ പരാതിക്കാരി സമീപിച്ചത്.  തുടര്‍ന്ന് പ്രതിയെ കളമശേരി പോലീസ് പിടികൂടുകയായിരുന്നു.  ചോദ്യംചെയ്തയുടനെ ഇയാള്‍ കുറ്റം സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. കളമശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്‌ഐ ഇ.വി. ഷിബുവും സംഘവും ചേര്‍ന്നാണ്  അറസ്റ്റുചെയ്തത്.

Related posts