ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയാല്‍വില്ലേജ് ഓഫീസുകള്‍ നന്നാകും: മന്ത്രി

TCR-E-CHANDRASHEKARANചാഴൂര്‍:  നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴും മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ വില്ലേജ്  ഓഫീസുകള്‍ നന്നാവുമെന്നും റവന്യൂവകുപ്പിന്റെ മുഖച്ഛായതന്നെ മാറ്റി മറിക്കാമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം കാല്‍ക്കോടി രൂപ ചെലവഴിച്ച് പണിത ചാഴൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം ഇന്നലെ വൈകീട്ട് ആറിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വില്ലേജ് ഓഫീസുകള്‍ നേരിട്ട് ഇടപഴകുന്ന കേന്ദ്രങ്ങളാണ്. അവിടെ വരുന്ന ജനങ്ങളോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വിമുഖത സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും -മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാടും നയവും വ്യക്തമാക്കുന്നത് വെറും പ്രസംഗങ്ങളിലൂടെയല്ലെന്നും വില്ലേജ് ഓഫീസുകളുള്‍പ്പെടെയുള്ള ഭരണാസിരാകേന്ദ്രങ്ങളിലൂടെയാണ് ജനങ്ങളുടെ മഹാഭൂരിപക്ഷം പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നിലകൊള്ളുന്നത് വില്ലേജ് ഓഫീസുകളാണെന്നും മന്ത്രി അവകാശപ്പെട്ടു. ഗീതാഗോപി എംഎല്‍എ അധ്യക്ഷയായിരുന്നു. 1986ല്‍ ചാഴൂര്‍ വില്ലേജ് ഓഫീസിനായി അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ ചെത്തിക്കാട്ടില്‍ ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളെ മന്ത്രി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത അരവിന്ദാക്ഷന്‍-ചാഴൂര്‍,  കെ.എം. കിഷോര്‍കുമാര്‍ -അന്തിക്കാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, എ.സി.എം. അനന്തകൃഷ്ണന്‍, തൃശൂര്‍ തഹസില്‍ദാര്‍ ശിവകുമാര്‍ ഉണ്ണിത്താന്‍, അസി. തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി, ചാഴൂര്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts