മുത്തലാഖ് വിഷയത്തില്‍ ലീഗിനൊപ്പമെന്ന് വനിതാ ലീഗ്; മുസ്‌ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രാ യം തങ്ങള്‍ക്കില്ല: ഖമറുന്നിസ അന്‍വര്‍

KKD-MUTHALAKസ്വന്തം ലേഖകന്‍

കോഴിക്കോട്: മുത്തലാഖ് വിഷയത്തിലും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെയും ലീഗിന്റെ അതേ നിലപാടാണ് തങ്ങള്‍ക്കുമുള്ളതെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍. മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയെ സംബന്ധിച്ച് രാഷ്ട്രീയചര്‍ച്ച വേണ്ടെന്നും മതപണ്ഡതിന്‍മാര്‍ തീരുമാനിക്കട്ടെയെന്നുമാണ് ലീഗ് നേതാക്കള്‍ ഇന്നലെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ മതപരമായ കാര്യങ്ങളില്‍ ലീഗിന്റെ അഭിപ്രായത്തിന് വ്യത്യസ്തമായി വനിതാ ലീഗിന് അഭിപ്രായമില്ലെന്ന് ഖമറുന്നീസ അന്‍വര്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തിലും ലീഗിന്റെ അഭിപ്രായം തന്നെയാണ് വനിതാ ലീഗിനുള്ളതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ മുസ്‌ലിം വനിതകളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുന്ന വനിത ലീഗും ഇത്തരം വിഷയത്തില്‍ മൗനം പാലിക്കുന്നത് സമുദായത്തിലെ വനിതകള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. വനിതാ ലീഗ് നേതാക്കള്‍ മുത്തലാഖ് വഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെ സോഷ്യല്‍ മീഡയയിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയാണ് അരങ്ങേറിയത്. വനിതാ ലീഗ് നേതാക്കള്‍ ഗൗരവമേറിയ വിഷയങ്ങളില്‍ ഒളിച്ചുക്കളിക്കുന്നുവെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുന്നത്. വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ലീഗ് ഇപ്പോഴും ലീഗ് നേതാക്കളുടെ വരുതിയില്‍തന്നെയാണെന്ന തരത്തിലും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്.

ലീഗിന്റെ വരുതിയില്‍നിന്നുമാത്രം പ്രവര്‍ത്തിക്കുന്ന വനിതാ ലീഗിന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും കഴി ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അതേസമയം മുത്തലാഖ് വിഷയത്തില്‍ കോടതിയില്‍നിന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന തരത്തില്‍ നേരത്തേതന്നെ ചില പുരോഗമന പ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മതസ്വാതന്ത്ര്യത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന വാദം ഉന്നയിച്ചാണ് ലീഗും മുസ്‌ലിം സംഘടനകളും ഇതിനെ എതര്‍ത്തു വരുന്നത്. മുത്തലാഖ്, ബഹുഭാര്യത്വം ഇസ്‌ലാം മതത്തില്‍ അനുവദനീയമാണെന്നാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അവകാശവാദം. ഇതിനെ പിന്തുണച്ചാണ് കഴിഞ്ഞ ദിവസം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും പ്രസ്താവന നടത്തിയത്.

ആവശ്യഘട്ടങ്ങളില്‍ വിവാഹമോചനം ഖുറാനില്‍ അനുവദിച്ചിട്ടുള്ളതാണെന്നും മതസംഘടനകള്‍ പറയുന്നുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം എന്നിവയെല്ലാം ഓരോ മതങ്ങളിലും വ്യത്യസ്തമാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പറയുന്നു. വിവാഹമോചനത്തിനായി സാമുദായിക നിയമം അനുശാസിക്കുന്ന മുത്തലാഖിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വന്‍ പ്രതിഷേധമാണ് മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നത്. സമുദായത്തില്‍നിന്നും സ്ത്രീകളും പുരുഷന്‍മാരും ഇതിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് മുത്തലാഖിനെതിരെ സുപ്രീം കോടതയില്‍ ഭീമന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഖുറാന്‍ വിരുദ്ധ സമ്പ്രദായത്തിനെതിരെ കോടതി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഇവര്‍ ആവശ്യം ഉന്നയിച്ചത്. കേരളം,തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന,ഒഡീഷ,പഞ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനത്ത് നിന്നുള്ളവരാണ് ഹര്‍ജിയില്‍ ഏറ്റവുമധികം ഒപ്പുവച്ചിരുന്നത്.

Related posts