അസ്‌ലം വധം; കാര്‍ വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ പോലീസ് അപ്പീല്‍ നല്‍കി

KKD-CARനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാര്‍ ഉടമയ്ക്ക് വിട്ടുനല്‍കാനുള്ള നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പോലീസ് കോടതിയില്‍ അപ്പീല്‍ നല്‍കി. കെഎല്‍ 13 സെഡ് 9091 നമ്പര്‍ ഇന്നോവ കാറിന്റെ ഉടമ ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ അപേക്ഷ പരിഗണിച്ചാണ് കാര്‍ വിട്ടുനല്‍കാന്‍ നാദാപുരം കോടതി മജിസ്‌ട്രേറ്റ് കെ.പി. അനിത ഉത്തരവിട്ടത്.

ഇതിനെതിരെയാണ് അന്വേഷണ ഉദ്യാഗസ്ഥന്‍ ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ അപ്പീല്‍ നല്‍കിയത്. കൊലക്കേസില്‍ കാര്‍ പ്രധാന തെളിവാണെന്നും ഇത് വിട്ടുകൊടുത്താല്‍ കേസിനെ സാരമായി ബാധിക്കുമെന്നും പോലീസ് പറയുന്നു. ഈ കാറിലാണ് കൊലയാളികള്‍ സഞ്ചരിച്ചതെന്നാണ് പോലീസ് കേസ്. കഴിഞ്ഞ ആഗസ്റ്റ് 12ന് വൈകുന്നേരം സുഹൃത്തുക്കളൊന്നിച്ച് സ്കൂട്ടറില്‍പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍വച്ച് ഈ കാര്‍കൊണ്ട് അസ്‌ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം കാറിലുണ്ടായിരുന്ന അക്രമിസംഘം അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയന്നൊണ് കേസ്.

കൊലപാതകത്തിനുശേഷം അക്രമികള്‍ കാറുമായി കടന്നുകളയുകയും പിന്നീട് ഓഗസ്റ്റ് 14ന് വടകര സഹകരണ ആശുപത്രിയുടെ  പിന്‍ഭാഗം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ അന്വേഷണ സംഘം കണ്ടെത്തുകയുമായിരുന്നു. കാറില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ മുന്‍,പിന്‍ സീറ്റുകളില്‍നിന്നും രക്തക്കറയും മറ്റും കണ്ടെത്തിയതായും പോലീസ് പറയുന്നു. ഇത് പരിശോധനയ്‌ക്കെടുക്കുകയും ചെയ്തിരുന്നു. കൊലപാതക സംഘത്തില്‍പ്പെട്ട വളയം സ്വദേശിയായ യുവാവാണ് കാര്‍ വാടകയ്ക്ക് എടുത്ത് അക്രമിസംഘങ്ങള്‍ക്ക് നല്‍കിയത്. ഇയാള്‍ നേരത്തെതന്നെ പോലീസ് പിടിയിലായിരുന്നു.

കൊലപാതക കേസിലെ പ്രധാന തെളിവാണ് ഇന്നോവ കാര്‍. സ്കൂട്ടറില്‍ ഇടിക്കുന്നതിനിടയില്‍ കാറിന്റെ മുന്‍ ഭാഗം ബോണറ്റ് ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടത്തിയശേഷം കാര്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts