ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷേക്ക് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിന് അപേക്ഷ നല്കി.
ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ഇടക്കാല ഭരണകൂടത്തെ പുറത്താക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് ഹസീനയ്ക്കും മറ്റ് 72 പേർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തിരുന്നു.
കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കേസുകൾ ഹസീന നേരിടുന്നുണ്ട്. 16 വർഷം നീണ്ടുനിന്ന അവാമി ലീഗ് ഭരണകൂടത്തെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ഒരു വലിയ പ്രക്ഷോഭം അട്ടിമറിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. അതിനുശേഷം അവർ ഇന്ത്യയിലാണ് താമസിക്കുന്നത്.