കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് എട്ട് മാസത്തെ പെന്‍ഷന്‍ കുടിശിക

EKM-PENSIONമാനന്തവാടി: മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലത്തെ കുടിശ്ശികയായി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് എട്ടു മാസത്തെ പെന്‍ഷന്‍ തുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2016 ജനുവരി മുതല്‍ മെയ് വരെ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി കിടക്കുകയായിരുന്നു. 600 രൂപയായിരുന്നു പ്രതിമാസ പെന്‍ഷന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 1000 രൂപയായി പ്രതിമാസ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് ജൂണ്‍ മാസത്തെ പെന്‍ഷന്‍ ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുകയും ചെയ്തു.

എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്തുവെന്ന് വരുത്തി തീര്‍ക്കുന്നതിന്റെ ഭാഗമായി കര്‍ഷക പെന്‍ഷന്‍ പേരിന് വിതരണം ചെയ്ത് ഗുണഭോക്താക്കളുടെ കണ്ണില്‍ പൊടിയിട്ട് സര്‍ക്കാര്‍ തടിതപ്പുകയായിരുന്നെന്നാണ് ആരോപണം. ജില്ലയില്‍ 14361 പേരാണ് കര്‍ഷക പെന്‍ഷന് അര്‍ഹരായിട്ടുള്ളവര്‍.

മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശിക ഉള്‍പ്പെടെ എന്ന് വിതരണം ചെയ്യുമെന്ന് ഉറപ്പ് പറയാനാകാതെ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. അതിനിടെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ജില്ലയില്‍ എത്തുന്ന കൃഷി മന്ത്രിയെ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളെ കുറിച്ച് കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

Related posts