മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരല്‍ത്തുമ്പില്‍ അറിയാം. പ്രാദേശികമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മീനച്ചില്‍ നദീതടത്തിലെ ജനകീയ കൂട്ടായ്മയായ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിംഗിന്റെ (എംആര്ആര്എംഎ) സഹകരണത്തോടെയാണ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തീക്കോയി പഞ്ചായത്തില്‍ വാഗമണ്ണിനു സമീപം വഴിക്കടവ് മിത്രാനികേതന്, മൂന്നിലവ് പഞ്ചായത്തില്‍ മേച്ചാല്‍ സിഎസ്ഐ പള്ളിക്കു സമീപം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴ അരുവിക്കച്ചാല്‍ റോഡിനു സമീപം എന്നീ മൂന്നു സ്ഥലങ്ങളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന്റെ കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്എഎസ്ഐഎല്), തിരുവനന്തപുരം എന്വയണ്മെന്റല് റിസോഴ്സ് റിസേര്‍ച്ച് സെന്റര്‍ (ഇആര്ആര്സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ് സി) എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്റ്ററിക് റഡാര്‍ റിസേര്‍ച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാംപല്‍ സയന്റിഫിക്കാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഉപകരണത്തിന്റെയും ചെലവ്.
മഴ, കാറ്റ്, അന്തരീക്ഷ ഊഷ്മാവ്, ആര്‍ദ്രത എന്നിവ ഓരോ മിനിറ്റിലും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യും. ഇതിന്റെ സിഗ്നലുകളും ഡേറ്റകളും കുസാറ്റിലെ കേന്ദ്രത്തിലെത്തും. ഇവിടെനിന്നു ലിങ്ക് മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിംഗിന്റെ സംവിധാനങ്ങളിലേക്കും നല്‍കും. മഴയുടെ സ്വഭാവം മനസിലാക്കാനും അതുവഴി മുന്നറിയിപ്പിനും സാധിക്കും. അതി തീവ്രമഴയും മേഘവിസ്ഫോടനവും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കും. മഴ കനത്താലുണ്ടാകുന്ന മണ്ണിടിച്ചില്‍ സാധ്യത, കാറ്റിന്റെ ശക്തി, മണ്ണിലെ ജലാംശം അടക്കം നിരീക്ഷിക്കാനും അതുവഴി കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാനുമാകും. വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മലയോര മേഖലയില്‍ വിശദമായ പഠനം നടത്തിയിരുന്നു.
അതിതീവ്രമഴയെത്തുടര്ന്നുണ്ടാകുന്ന ഉരുള്‍പൊട്ടലുകളും പ്രാദേശിക വെള്ളപ്പൊക്കങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള വിശ്വാസയോഗ്യവും ശക്തവുമായ നിരീക്ഷണവും മുന്നറിയിപ്പും നല്കുന്ന സംവിധാനത്തിന്റെ ആശയം വികസിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് എബി പൂണ്ടിക്കുളം പറഞ്ഞു.
ഇതിനൊപ്പം പശ്ചിമഘട്ട മലനിരകളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്, ഫൈബര്‍ ഓപ്റ്റിക് സെന്‍സറുകള്‍, കാലാവസ്ഥാ സെന്‍സറുകള്‍, ഗണിതശാത്ര മാതൃകകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു ഏകീകൃത ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു സംവിധാനം വികസിപ്പിക്കുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പൈലറ്റ് പദ്ധതിയുടെ പ്രായോഗികമായ പരീക്ഷണത്തിനു ശേഷം മഴക്കാലത്ത് ഉരുൾപൊട്ടലിനു വിധേയമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കും.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍എസ്ഐഎല്‍ എന്‍ജിനിയര്‍ സന്നാല മംഗേഷ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.