പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ അണിഞ്ഞൊരുങ്ങുമ്പോൾ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പിൽ പെരുന്നാളിനെ കളറാക്കുകയാണ് ഈ കളിക്കൂട്ടുകാർ. മാന്നാറിലെ സാമൂഹ്യപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദിന്റെയും റെജിമോളുടെയും ഏകമകളായ അസ്ന അൻഷാദും കുരട്ടിക്കാട് വടക്കേവിളയിൽ നിസാം-ഷെറിന ദമ്പതികളുടെ മകൾ നൗറിൻ ഫാത്തിമയുമാണ് പെരുന്നാളിനെ വരവേൽക്കാൻ അദ്ഭുതപ്പെടുത്തുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കുന്നത്.
അയൽവാസികളും കൂട്ടുകാരുമെല്ലാം പെരുന്നാൾ എത്തിയതോടെ ഇവരെത്തേടിയാണെത്തുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും കണ്ടറിഞ്ഞ മൈലാഞ്ചിയുടെ കരവിരുതുകൾ സ്വായത്തമാക്കുവാൻ ഈ കളിക്കൂട്ടുകാർക്ക് ഏറെനാൾ വേണ്ടിവന്നില്ല. നാടൻ മൈലാഞ്ചി അരച്ച് പാരമ്പര്യ രീതിയിലും ബ്രാൻഡഡ് കമ്പനികളുടെ മൈലാഞ്ചി കോണുകളും ഉപയോഗിച്ച് ഇവരുടേതായ ഡിസൈനുകളിൽ വിരിയുന്ന മൈലാഞ്ചി മൊഞ്ച് ഈ കളിക്കൂട്ടുകാർക്ക് ഇന്നൊരു വരുമാന മാർഗംകൂടിയാണ്.
വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മൈലാഞ്ചി രാവുകളിലും മണവാട്ടികളെ മൊഞ്ചത്തിയാക്കാനും ഈ കളിക്കൂട്ടുകാർ റെഡിയാണ്. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരിൽ അസ്ന അൻഷാദ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിലും നൗറിൻ ഫാത്തിമ മാന്നാർ നായർസമാജം ഗേൾസ് ഹൈസ്കൂളിലും എട്ടാം ക്ലാസ് വിദ്യാർഥിനികളാണ്. പഠനത്തിലും മികവ് പുലർത്തുന്ന ഇവരുടെ കലാവിരുന്നുകൾക്ക് പ്രോത്സാഹനമായി അധ്യാപകരും സഹപാഠികളും ഒപ്പമുണ്ട്.