ന്യൂഡൽഹി: യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകൻ പിടിയിൽ. ഡൽഹിയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സതേന്ദ്ര യാദവെന്നയാളാണ് അറസ്റ്റിലായത്.
27 കാരിയായ നിലേഷിനെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയത്. പ്രതിയും യുവതിയും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിൽ ആയിരുന്നു. യുവതിയെ രാത്രി വിളിക്കുന്ന സമയം മിക്കപ്പോഴും ഫോൺ ബിസി ആയിരിക്കും. യുവതിക്ക് തന്നെ കൂടാതെ മറ്റൊരു കാമുകൻ ഉണ്ടെന്ന് പ്രതി സംശയിച്ചു. ഫോണിന്റെ പാസ്വേഡ് മാറ്റിയതും കൂടുതൽ സംശയത്തിന് കാരണമായി. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായി.
പ്രണയ ബന്ധം തുടങ്ങിയ സമയത്ത് സതേന്ദ്രയ്ക്ക് കാർ വാങ്ങുന്നതിനായി നിലേഷ് 5.25 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ വഴക്ക് കൂടുതലായതോടെ യുവതി തനിക്ക് നൽകാനുള്ള പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു.
ഇതിൽ ക്ഷുഭിതനായ സതേന്ദ്ര ഷാൾ കഴുത്തിൽ മുറുക്കി നിലേഷിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിയിൽ ഉണ്ടായിരുന്ന സ്യൂട്ട്കേസിലാക്കി സിഖേദ കനാലിൽ തള്ളി.
മെയ് 30-നാണ് ഹപൂർ ജില്ലയിലെ സിഖേധ ഗ്രാമത്തിലെ കനാലിൽ സ്യൂട്ട്കേസിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ ഡൽഹി മയൂർ വിഹാർ സ്വദേശി നിലേഷിന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിത്. പ്രതിയുടെ കയ്യിൽ നിന്ന് കൊല്ലപ്പെട്ട നിലേഷിന്റെ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.