അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പോരാട്ട വീര്യത്തോടെ പടയാളികള്‍ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലെ എട്ടുകണ്ടത്തെ പോര്‍ക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികള് പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോള്‍ കളി കാണാനെത്തിയ ജനങ്ങള്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചു.
ഓണാട്ടുകരയുടെ ആയോധന പാരമ്പര്യവും കാര്‍ഷിക പാരമ്പര്യവും പ്രകടമാക്കുന്നു എന്നതാണ് ഓച്ചിറക്കളിയുടെ പ്രത്യേകത. ഇന്നലെ രാവിലെ കളരി പൂജയെത്തുടർന്നു പടയാളികള്‍ സംഘങ്ങളായി ക്ഷേത്ര ദര്‍ശനത്തിനു ശേഷം കരകളില്‍ അഭ്യാസ പ്രദര്‍ശനം നടത്തി. തുടര്‍ന്ന് അന്നദാന മന്ദിരത്തിനു മുന്നിലെത്തി ക്ഷേത്ര ഭാരവാഹികളുമായി ചേര്‍ന്ന് ഋഷഭ ഘോയാത്രയായി കിഴക്കേ ആല്‍ത്തറയും പടിഞ്ഞാറെ ആല്‍ത്തറയും മീനാക്ഷി ക്ഷേത്രവും ഒണ്ടിക്കാവും വലംവച്ചു.
തുടര്‍ന്ന് ഋഷഭ ഘോഷയാത്രയ്ക്കു ശേഷം കരപ്രതിനിധികള്‍ എട്ടുകണ്ടത്തിലെത്തി കര പറഞ്ഞു പരസ്പരം ഹസ്തദാനം നടത്തിയതോടെ ഇരുകരകളില്‍നിന്നും പടയാളികള്‍ ആര്‍ത്തിരമ്പി എട്ടുകണ്ടത്തിലിറങ്ങി പ്രതീകാത്മക അങ്കം കുറിക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ഓണാട്ടുകരയുടെ വിവിധഭാഗങ്ങളില്‍നിന്ന് അനേകം പേരാണ് ഓച്ചിറക്കളി ദര്‍ശിക്കാന്‍ എത്തിയത്.
അധിനിവേശ ശക്തികള്‍ക്കെതിരേ ആത്മാഭിമാനം കൈമുതലാക്കി ഒരു ജനത നടത്തിയ പടയോട്ടത്തിന്റെ ഓര്‍മപുതുക്കലാണ് ഓച്ചിറക്കളി. കായംകുളം രാജ്യത്തിന് നേരേ വേണാട് രാജവംശം പടകൂട്ടി എത്തിയപ്പോള്‍ കായംകുളം രാജ്യത്തെ ജനങ്ങളുടെ നേതൃത്വത്തില്‍ ജാതിമതവ്യത്യാസമില്ലാതെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മയ്ക്കായിട്ടാണ് ഓച്ചിറക്കളി നടത്തുന്നതെന്നും രണ്ട് സൈന്യങ്ങളും ഓച്ചിറ പടനിലത്താണ് ഏറ്റുമുട്ടിയതെന്നുമാണ് ഐതിഹ്യം.
യുദ്ധസ്മരണയില്‍ എല്ലാ വര്‍ഷവും മിഥുനം ഒന്നും രണ്ടും ദിവസങ്ങളിലാണ് ഓച്ചിറക്കളി അരങ്ങേറുക. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലെ നാനൂറിലേറേ കളരികളില്‍ പരിശീലനം നടത്തിയ നൂറുകണക്കിന് പടയാളികളാണ് ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.