തുറവൂർ: ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നു പണം കൈപ്പറ്റിയിട്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നല്കാതെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് താലൂക്കിൽ അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ( 27)യാണ് അറസ്റ്റിലായത്.
വിദേശത്ത് പോകുന്നതിനും വരുന്നതിനും മറ്റുമായി ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് ഇടനിലക്കാരിയായിനിന്ന് വേഗത്തിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരിൽനിന്നു പണം കൈപ്പറ്റിയിരുന്നത്.
കാനഡയിൽനിന്ന് നാട്ടിലേക്ക് വരുന്നതിനായി മൂന്ന് ഫ്ലൈറ്റ് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽനിന്ന് 2,55,000 രൂപ വാങ്ങിയിട്ട് ടിക്കറ്റ് നൽകാതെ പറ്റിച്ച പരാതിയിൽ കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്.
പ്രതിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ നിരവധി കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത കാര്യം അറിവായതോടെ ഒളിവിൽപ്പോ യ പ്രതിയെ പലവിധ നിരീക്ഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
ചേർത്തല അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഹാരീഷ് ജയ്ൻ ഐപിഎസിന്റെ നിർദേശാനുസരണം കുത്തിയതോട് സിഐ അജയമോഹൻ, സബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്, വിജേഷ്, വൈശാഖൻ, നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.