കായംകുളം: മാനദണ്ഡങ്ങൾ ലംഘിച്ച് കായംകുളം നഗരപരിധിയിൽ അങ്കണവാടി അധ്യാപകരെ നിയമിച്ചത് വിവാദമാകുന്നു. നിയമനം നൽകിയ 19 പേരിൽ നഗരസഭയിലെ ഇടത് കൗൺസിലറും സിപിഎം കൗൺസിലറുടെ പ്രതിശ്രുത വധുവും ഉൾപ്പെട്ടിട്ടുണ്ട്.
ഭരണക്കാരുടെ ഇഷ്ടക്കാരുടെയും സിപിഎം ഓഫീസിൽനിന്നുള്ള പട്ടികയിലുള്ളവ രുടെയും നിയമനം അംഗീകരിക്കില്ലെന്ന് യുഡിഎഫ് നേതാക്കാൾ പറഞ്ഞു. നിയമനം ലഭിച്ചവരിൽ പകുതിയും ചെയർപേഴ്സണും സ്ഥിരം സമിതി അധ്യക്ഷരും പ്രതിനിധീകരിക്കുന്ന ചേരാവള്ളി, പുള്ളികണക്ക് മേഖലയിൽനിന്നുള്ളവരാണ്.
ആദ്യ റാങ്ക് പട്ടികയിൽ തന്നെ 39-ാം വാർഡ് കൗൺസിലറായ ഷീബ ഷാനവാസ് ഇടം പിടിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. 800 ഓളം പേരാണ് നിയമനത്തിന് അപേക്ഷ നൽകിയിരുന്നത്. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഭിന്നശേഷി കുടുംബം, വിധവ പിന്നാക്കാവസ്ഥ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നതാണ് മാനദണ്ഡം.
ഇതെല്ലാം ലംഘിച്ച് പാർട്ടി നിർദേശം മാത്രം പരിഗണിച്ച് നിയമനം നൽകിയതായാണ് ആക്ഷേപം. ഇതിനിടെ നഗരത്തിലെ ഇതര ലോക്കൽ കമ്മിറ്റികൾ ശിപാർശ ചെയ്ത പലരെയും വെട്ടിനിരത്തിയതും സിപിഎമ്മിൽ തർക്കത്തിനു കാരണമായിട്ടുണ്ട്. അങ്കണവാടി അധ്യാപകരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരേ ഐസി ഡിഎസ് ഓഫീസറെ യുഡിഎഫ് ഉപരോധിച്ചു.
വിധവകളെയും അർഹരായവരെയും ഒഴിവാക്കി നഗരഭരണക്കാരുടെ ഇഷ്ടക്കാരെ അധ്യാപകരാക്കിയത് അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് പറഞ്ഞു. ചെയർപേഴ്സണും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ചേർന്ന് നൽകിയ പട്ടിക പ്രകാരമാണ് അനധികൃത നിയമനങ്ങൾ നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു.
അനധികൃത നിയമനം റദ്ദ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി വ്യക്തമാക്കി. പ്രതിഷേധത്തിന് പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, ബിധു രാഘവൻ, പി.കെ. അമ്പിളി, ഷീജ റഷീദ്, പി. ഗീത എന്നിവർ നേതൃത്വം നൽകി.