ടെഹ്റാന്: അമേരിക്കയുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാൻ ഔദ്യോഗിക ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകളോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും ഇറാൻ മന്ത്രി പറഞ്ഞു.
ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്ക-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ നിലപാടറിയിച്ചത്.
ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ വിജയകരമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇരുരാജ്യങ്ങളും വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ വെറ്റ് ഹൗസ് അവകാശവാദത്തിൽനിന്നു പിന്മാറി.
അമേരിക്കയുമായുള്ള പുതുക്കിയ ചർച്ചകൾ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമോ എന്ന് ഇറാൻ ഇപ്പോഴും വിലയിരുത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവായുധ ശേഷി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസും ഇസ്രയേലും അവകാശവാദം ഉന്നയിക്കുന്പോൾ, തങ്ങളുടെ ആണവപദ്ധതികൾ പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം.
ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അരാഗ്ചി സമ്മതിച്ചു. ഈ മാസം 13ന് ഇസ്രയേൽ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനുപിന്നാലെ അമേരിക്കയുമായുള്ള ആണവ ചർച്ചയിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു.