ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോൺ ഭീഷണികൾക്കെതിരേ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് 2,000 കോടി രൂപയുടെ റിമോട്ലി പൈലറ്റഡ് ഏരിയൽ വെഹിക്കിൾസ് (ആർപിഎവി) അടിയന്തരമായി വാങ്ങുന്നതിനു പ്രതിരോധമന്ത്രാലയം അനുമതി നൽകി.
ഡ്രോൺ ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനും ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റംസ് (ഐഡിഡിഐഎസ്) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സൈന്യത്തിന് സ്വായത്തമാക്കുന്നതിനാണു നടപടി.
യുദ്ധത്തിൽ ഡ്രോണുകളുടെ വർധിച്ചുവരുന്ന ഉപയോഗം ആശങ്ക ഉയർത്തുന്ന സാഹചര്യമാണു നിലവിലുള്ളത്. ചൈന ഏകദേശം പത്ത് ലക്ഷം യൂണിറ്റ് ഡ്രോൺ സേന നിർമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാൻ ചൈനയിൽനിന്നും തുർക്കിയിൽ നിന്നും 50,000ത്തിലധികം ഡ്രോണുകൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്കാണ് ഇവ ഉപയോഗിക്കുക.
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയുടെ നിരീക്ഷണവും ആക്രമണശേഷിയും വർധിപ്പിക്കുന്നതിന് പുതിയ സംവിധാനങ്ങൾ സഹായകമാകും. അതിർത്തികളിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡ്രോൺ ശേഷി വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ദേശീയസുരക്ഷ വർധിപ്പിക്കാനുള്ള നിർണായക ചുവടുവയ്പ്പാണ്.