കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി. ട്രോളിങ് നിരോധനം കാരണം ആഴക്കടല്‍ മത്സ്യബന്ധനം നടക്കുന്നില്ല. തീരക്കടലില്‍ നിന്ന് ചെറു ബോട്ടുകാര് എത്തിക്കുന്ന മത്സ്യം മാത്രമാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു വില കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഉണക്കമത്സ്യത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
മുള്ളന്‍, മാന്തള്, സ്രാവ് തുടങ്ങിയവ ഉണക്കമീനിനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നെത്തുന്ന മത്സ്യം ഒരു മാസം വരെ സൂക്ഷിച്ച് വച്ചാലും കേടാകില്ല. അതിനാലാണ് പല കച്ചവടക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ഉണക്കമീനിനെ ആശ്രയിക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാല് മുതല്‍ അഞ്ച് വരെ ലോഡ് ഉണക്കമീനാണ് വന്നു കൊണ്ടിരുന്നത്. തിണ്ട, കോര, തളയന്, ചെമ്മീന്‍, തിരണ്ടി തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മലപ്പുറം ഭാഗങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്.
നേരത്തെ കിലോയ്ക്ക് 200-300 രൂപ വിലയുള്ള ഉണക്കസ്രാവിന് ഇപ്പോള്‍ 500 രൂപയായി വര്‍ധിച്ചിട്ടുണ്ട്. 100 രൂപയുണ്ടായിരുന്ന മാന്തളിന് 260 രൂപയായി. 50-100 രൂപയുണ്ടായിരുന്ന മുള്ളന്‍ 240 രൂപയായി. നേരത്തെ കിലോക്ക് 80-100 രൂപയുണ്ടായിരുന്ന തമിഴ്നാട് മത്തിക്ക് 220 രൂപയാണ് ഇപ്പോഴത്തെ വില. വലിയ ചെമ്മീനിന് 400 രൂപയും ചെറിയ ചെമ്മീനിന് കിലോക്ക് 160 രൂപയുമായി വര്‍ധിച്ചു. വടക്കന്‍ കേരളത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് കൂടുതല്‍ ഉണക്കമത്സ്യം എത്തുന്നത്. മലയോരമേഖലയിലേക്ക് വന്‍തോതില്‍ ഉണക്കമീന്‍ കൊണ്ടുപാകുന്നുണ്ട്. ഇവര്‍ കടകളില്‍ 50 മുതല്‍ 100 രൂപ വരെ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത്.