വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികളുമേല് മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു. “ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു’- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. അമേരിക്കയുമായ വ്യാപാരത്തിനു നല്കേണ്ടിവരുന്ന തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.