വാഷിംഗ്ടണ്‍ ഡിസി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ആഗോളഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ടിആർഎഫിനെ ആഗോളഭീകരസംഘടനയുടെ പട്ടികയിൽപ്പെടുത്തിയത്.
2008ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരേ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാമിനെക്കുറിച്ച് വിവരിച്ചത്. ഭീകരസംഘടനയായ ലഷ്കറെ ഇ തൊയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് പ്രവർത്തിക്കുന്നത്.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
കാഷ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും അറിയപ്പെടുന്ന ടിആര്‍എഫ് നേരത്തെ പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം സംഘടന തങ്ങളുടെ പ്രസ്താവന പിന്‍വലിക്കുകയും ആക്രമണത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു.