ആലപ്പുഴ: ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാൽ സലാം’ പരിപാടിക്കെതിരേ വിമർശനവുമായി അമ്മ വൈസ്പ്രസിഡന്റ് ജയൻ ചേർത്തല. ‘ലാൽ സലാം’ എന്ന് പേരിട്ടതിന് പിന്നില്‍ പാർട്ടിയുടെ തത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്ന് ജയൻ ചേർത്തല പറഞ്ഞു.
2014-ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ കെപിസിസി സംസ്കാര സാഹിതി ദക്ഷിണ മേഖല ക്യാംപ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയൻ ചേർത്തല.
കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര ശക്തിയായി കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ‘കൊച്ചിയിലെ മഹാരാജാസ് കോളജില്‍ നടന്ന സംഭവമാണ്. അവിടുത്തെ കെഎസ്യു പ്രവര്ത്തകന് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്ഐയില്‍നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വര്‍ണിക്കുന്ന സിനിമയായിരുന്നു ഒരു മെക്സിക്കന്‍ അപാരത. കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്, അക്രമാസക്തരായ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്’ എന്ന് ജയന് ചേര്‍ത്തല ആരോപിച്ചു.