തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. സപ്ലൈകോ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാളെ മുതൽ ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരും.
നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർധിപ്പിക്കാൻ പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വിൽപ്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോ അരി നൽകും. നിലവിൽ ഇത് 10 കിലോയാണ്.
സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭ്യമാക്കും. ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
- പ്രധാന ഓഫറുകളും ഇളവുകളും
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും. ശബരി ഉത്പന്നങ്ങൾക്ക് 50 ശതമാനം കിഴിവ്. വൈകുന്നേരം അഞ്ചിന് മുന്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും.
1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്റെ ശബരി ഗോൾഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്.


 
  
 