തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ഇര വി.എസ്.സുജിത്ത് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. 2023 ഏപ്രിലിലാണ് കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് മര്‍ദനമേറ്റത്.
തന്റെ സുഹൃത്തുക്കളെ പോലീസ് മർദിച്ചത് സുജിത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സുജിത്തിന് കഴിഞ്ഞത്.
സംഭവം വലിയ വാര്‍ത്തയും ചര്‍ച്ചയുമായതിനെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തിരുന്നു. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും സുജിത്ത് പറഞ്ഞു.

