രാവിലെ എഴുന്നാറ്റാൽ പത്രവും ചായയും ചില ആളുകൾക്ക് നിർബന്ധമുള്ള കാര്യമാണ്. ധാരാളം പാൽ ബ്രാൻഡുകൾ മത്സരിച്ച് വിപണി കീഴടക്കുന്ന സമയത്ത് പാലിൽ മായം ചേർത്ത് വിൽക്കുന്നൊരു പറ്റം ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുംബൈ അന്ധേരി വെസ്റ്റിലെ കപസ്വാഡിയിലാണ് സംഭവം. പ്രദേശത്ത് പാൽ വിതരണം ചെയ്യുന്ന ഒരു വിതരണ ശൃംഖല പ്രവർത്തിച്ചു വരുന്നു. സമീപവാസികൾക്ക് ഇവിടെ നിന്നാണ് പാൽ എത്തിച്ചു കൊടുക്കുന്നത്. എന്നാൽ അവർ കൊടുക്കുന്ന പാലിൽ മായം കലർന്നിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ചോദ്യം ചെയ്തു. എന്നാൽ വിതരണക്കാർ ഇത് നിരസിക്കുകയയാണുണ്ടായത്. സഹികെട്ട് വിവരം പോലീസിൽ അറിയിച്ചു.
പോലീസെത്തി സംഭവം ചോദ്യം ചെയ്തപ്പോഴും സമാന അവസ്ഥയായിരുന്നു. പോലീസുകാരും പാൽ വിതരണക്കാരനും തമ്മിൽ വാക്കേറ്റം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോ വൈറലായതോടെ നിരവധി നെറ്റിസൺമാർ കമന്റുമായെത്തി. ഇത്തരത്തിലുള്ള പാൽ റാക്കറ്റുകൾ പതിറ്റാണ്ടുകളായി നിലവിലുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇവർ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ പാൽ തയാറാക്കി യഥാർഥ പാലുൽപ്പന്നങ്ങളുടെ മറവിൽ വിതരണം ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അംഗീകൃത ക്ഷീര കേന്ദ്രങ്ങളിൽ നിന്ന് പാൽ പാക്കറ്റുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. പകരം, യഥാർഥ പാൽ പായ്ക്കറ്റുകൾ മായം ചേർക്കൽ നടക്കുന്ന സ്വകാര്യ സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതായി റിപ്പോർട്ടുണ്ട്. മായം ചേർത്ത പാൽ പിന്നീട് പുതിയ പായ്ക്കറ്റുകളിലാക്കി സമീപ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നു എന്നും നാട്ടുകാർ ആരോപിച്ചു.
