തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകം. പുരാവസ്തു തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തമിഴ്നാട് സ്വദേശി ഡി.മണി, ഇയാളുടെ സഹായി ശ്രീകൃഷ്ണന് എന്നിവരെയാണ് എസ്ഐടി ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരും രാവിലെ പത്ത് മണിയോടെ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആസ്ഥാനത്തെത്തിയത്. മണിയുടെ കൂടെ അഭിഭാഷകരും സഹായികളുമായി നിരവധി പേരും ഒപ്പം എത്തിയിട്ടുണ്ട്.
ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിയെയും സഹായിയെയും ചോദ്യം ചെയ്യുന്നതോടെ തൊണ്ടി മുതലിന്റെ കാര്യത്തില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ.
ഡി. മണിയുടെ തമിഴ്നാട് ഡിണ്ടിഗലിലെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി കഴിഞ്ഞയാഴ്ച പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മണിയുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ എസ്ഐടി ആസ്ഥാനത്ത് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണി ഇന്ന് ചോദ്യം ചെയ്യലിന് രാവിലെ ഹാജരായത്. മണിക്ക് സിം കാര്‍ഡ് എടുത്ത് നല്കിയ വിരുതനഗര്‍ സ്വദേശി ശ്രീകൃഷ്ണന് എന്ന ബാലമുരുകനെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നിര്‍ദേശിച്ചിരുന്നു. പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യല്‍ .
നേരത്തെ ശ്രീകൃഷ്ണനെ എസ്ഐടി സംഘം തമിഴ്നാട്ടില്‍ പോയി അയാളെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെ ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ് ശ്രീകൃഷ്ണനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീകൃഷ്ണനും മണിയും പറഞ്ഞ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്ഐടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.
ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ ഡി മണിയും ഒരു ഉന്നതനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ചേര്‍ന്ന് കോടിക്കണക്കിന് രൂപയ്ക്ക് വില്പന നടത്തിയെന്ന് വിദേശ വ്യവസായി എസ്ഐടി ക്ക് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് വച്ചാണ് പണം കൈമാറിയതെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. എസ്ഐടി സംഘം ഡിണ്ടിഗലില്‍ എത്തി മണിയെ കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ഡി. മണി താനല്ലെന്നും തനിക്ക് പോറ്റിയുമായൊ കേരളത്തിലുള്ള ആരുമായും ബന്ധമില്ലെന്നാണ് മണി മൊഴി നല്‍കിയത്. തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മാത്രമാണെന്നും മറ്റ് ബിസിനസ്സ് ഇല്ലെന്നായിരുന്നു മണിയുടെ മൊഴി.അന്വേഷണ സംഘം തെരയുന്ന മണി താന്‍ അല്ലെന്നും താന്‍ എം.എസ്. മണിയാണെന്നാണ് എസ്ഐടി യോട് പറഞ്ഞത്. എന്നാല്‍ ഡി മണിയുടെ ചിത്രങ്ങള്‍ എസ്ഐടി പ്രവാസി വ്യവസായിയെ കാണിക്കുകയും താന്‍ പറഞ്ഞ ഡി. മണി ഇത് തന്നെയാണെന്ന് വ്യവസായി സ്ഥിരീകരിച്ചു.
ഇതേത്തുടര്‍ന്നാണ് മണിയെ എസ്ഐടി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നോട്ടീസ് നല്‍കിയത്. ഡിണ്ടിഗലില്‍ വച്ച് എസ്ഐടി മണിയില്‍ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തോട് മണി സഹകരിച്ചിരുന്നില്ല. അന്വേഷണ സംഘത്തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
മണിക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ഈ സംഘങ്ങള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത് ദാവൂദ് മണിയെന്നാണെന്ന് പ്രവാസി വ്യവസായി മൊഴി ആവര്‍ത്തിച്ചു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ വിദേശത്തേക്ക് വില്‍പ്പന നടത്തിയെന്നും 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് നടന്നെതാണ് വ്യവസായി നല്കിയ മൊഴിയാണ് അന്വേഷണത്തിലെ അന്തര്‍ സംസ്ഥാന- അന്തര്‍ദേശിയ ബന്ധം പുറത്ത് വരുന്നതിലേക്ക് വഴിവച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയാണ് സ്വര്‍ണ്ണപ്പാളി ഇടപാടില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച് എസ്ഐടിക്ക് മൊഴി നല്‍കിയത്. വിദേശ വ്യവസായിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നുമായിരുന്നു ചെന്നിത്തലയുടെ മൊഴി. ഇതേത്തുടര്‍ന്ന് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് കൂടുതല്‍ വിവരങ്ങള്‍ എസ്ഐടിയോട് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ഡി മണിയിലേക്ക് എത്തിയത്.
അതേ സമയം ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനും സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന എന്‍. വിജയകുമാര്‍, കെ.പി.ശങ്കര്‍ദാസ് എന്നിവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മൂവരും സ്വര്‍ണപ്പാളി കടത്താന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സഹായം ചെയ്ത് കൊടുത്തെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
എ. പത്മകുമാര്‍ പറഞ്ഞത് കൊണ്ടാണ് താന്‍ മിനിട്ട്സില്‍ ഒപ്പിട്ടതെന്നാണ് എന്‍, വിജയകുമാര്‍ എസ്ഐടിയോട് വെളിപ്പെടുത്തിയത്. മിനിറ്റ്സില്‍ എന്താണ് എഴുതിയിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് എന്‍. വിജയകുമാര്‍ പറഞ്ഞത്. എന്നാല്‍ വിജയകുമാറിന്റെ വാദം എസ്ഐടി തള്ളുകയായിരുന്നു. വന്‍തുക ലാഭം കൊയ്യാനും വ്യക്തിപരമായ നേട്ടത്തിനും വേണ്ടിയാണ് സ്വര്‍ണപ്പാളി കടത്തിന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂട്ടുനിന്നതെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജയകുമാറിനെ കോടതി അടുത്തമാസം പന്ത്രണ്ടാം തീയതി വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
- എം.സുരേഷ്ബാബു
