കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു.ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബര്‍ ആക്രമണം നടക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരിക്കുന്നത്.
പരാതി കൊടുത്തതിന്റെ പേരില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണം. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്നാണ് പരാതിക്കാരിയുടെ അപേക്ഷ.
ഇത് കോടതി പരിഗണിക്കുകയായിരുന്നു.ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുന്പില് എത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിത റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
