തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും കാട്ടുതീ വ്യാപകമായി. ശക്തമായ വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ പുല്‍മേടുകളിലാണ് തീ പതിവാകുന്നത്. പകലും രാത്രിയും ചെറുതും വലുതുമായ നിരവധി ഫയര്‍കോളുകളാണ് ജില്ലയിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകളിലേക്ക് എത്തുന്നത്. തിങ്കളാഴ്ച രാത്രി മുട്ടം കൊല്ലംകുന്ന് മലയില്‍ വന്‍ തീപിടിത്തമാണ് ഉണ്ടായത്. ഇതിനു പുറമേ ജില്ലയുടെ പല മേഖലകളിലും മലനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നു.
കഴിഞ്ഞവര്‍ഷം തീപിടിത്തവുമായി ബന്ധപ്പെട്ട 300ന് മുകളില്‍ കോളുകളാണ് ജില്ലയിലെ അഗ്നിരക്ഷാ യൂണിറ്റുകളിലേക്ക് എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് തൊടുപുഴ താലൂക്കിലാണ്. പല സ്ഥലങ്ങളിലും എത്തിപ്പെടാന്‍പോലും കഴിയാത്ത സ്ഥിതിയുമുണ്ടായി. അവിടങ്ങളില്‍ അഗ്നിരക്ഷാസേന എത്തുമ്പേഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കിയിരിക്കും. കാറ്റിന്റെ ഗതിവേഗവും തീ പിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്.
പലപ്പോഴും ആളുകളുടെ അശ്രദ്ധമൂലമാണ് തീപിടിത്തം ഉണ്ടാകുന്നതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നല്ല ചൂടുള്ള സമയത്ത് തീയിട്ടാല്‍ അത് നിയന്ത്രണാതീതമായി മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരാന്‍ ഇടയാക്കും. കൃഷിയുടെ മുന്നൊരുക്കത്തിനായി തീയിട്ടാല്പോലും വെള്ളവും കൂടാതെ പച്ചിലക്കമ്പും കരുതിവയ്ക്കണമെന്ന് അഗ്നിരക്ഷാ സേന പറയുന്നു.
ശക്തമായ കാറ്റുണ്ടാകുമ്പോള്‍ കരിയിലകള്‍ പറന്ന് അടുത്ത പുരയിയടത്തിലേക്കും മറ്റും തീ എത്തും. അശ്രദ്ധമായി വലിച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികള്‍പോലും വലിയ തീപിടിത്തത്തിന് കാരണമാകും.തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുന്‍ വര്‍ഷങ്ങളില്‍ ജനങ്ങളുടെ സ്വത്തിനും ജീവനുതന്നെയും പലതവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഉണങ്ങിയ പുല്ലിന് അശ്രദ്ധമായി തീയിടുന്നത് വന്യജീവികള്‍ക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ മലയോരങ്ങളില്‍ തീപടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് അറിയിച്ചു. ഉണങ്ങിയ പുല്ലിന് അശ്രദ്ധമായി തീയിടുന്നത് വന്യജീവികള്‍ക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്. തീയിടുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
