ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം കത്തിപ്പടരുന്നു. ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2,270ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമരം അടിച്ചമർത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയ് ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഖമനയ് വിമർശിച്ചു.
ട്രംപിന്റെ കൈകളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്നും ഖമനയ് കുറപ്പെടുത്തി. 1979ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറേനിയൻ രാജകുമാരൻ റെസ പഹ്ലവി പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രക്ഷോഭം കൂടുതൽ ആളിക്കത്തി. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് പഹ്ലവി പറഞ്ഞു.
തെരുവുകൾ കൈയടക്കാനും ബാരിക്കേഡുകൾ എടുത്തുമാറ്റാനും പ്രക്ഷോഭകാരികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചയും തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം നടന്നു. ആഭ്യന്തര സുരക്ഷാ സാഹചര്യം വഷളായതോടെ രാജ്യത്തെ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു. പഹ്ലവിക്കും പഴയ രാജഭരണത്തിനുമായാണ് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുന്നത്.
