ന്യൂഡൽഹി: ഗാസ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയിലേക്ക് ഇന്ത്യക്കു ക്ഷണം. ഇതുമായി ബന്ധപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
മധ്യപൂർവേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള ചരിത്രപരവും മഹത്തരവുമായ നീക്കത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രംപ് കത്തിൽ കുറിച്ചു. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായുള്ള തികച്ചും വ്യത്യസ്തവും ധീരവുമായ സമീപനമാണിതെന്നും ട്രംപ് പറഞ്ഞു.
2025 ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ട്രംപ് സമാധാന സമിതി വിഭാവനം ചെയ്തത്. ഗാസയുടെ പുനർനിർമാണവും സുരക്ഷയും മേൽനോട്ടം വഹിക്കുക എന്നതാണ് രാജ്യാന്തര സമിതിയുടെ പ്രാഥമിക ലക്ഷ്യം. ട്രംപ് തന്നെയായിരിക്കും ബോർഡിന്റെ ആജീവനാന്ത ചെയർമാൻ.
സമിതിയിൽ അംഗങ്ങളാകുന്ന രാജ്യങ്ങൾക്ക് മൂന്നു വർഷത്തെ കാലാവധിയാണുണ്ടാവുക. എന്നാൽ, ഏകദേശം 8,400 കോടി രൂപ് നൽകുന്ന രാജ്യങ്ങൾക്ക് സമിതിയിൽ സ്ഥിര അംഗത്വം ലഭിക്കും. പാക്കിസ്ഥാൻ ഉൾപ്പെടെ 60 ഓളം രാജ്യങ്ങളെ ട്രംപ് ഈ സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാർക്കോ റൂബിയോ, ജാരെഡ് കുഷ്നർ, ടോണി ബ്ലെയർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ തുടങ്ങിയ പ്രമുഖർ ഇതിനകം സമിതിയുടെ എക്സിക്യൂട്ടീവ് ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നിലപാട്
ട്രംപിന്റെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാപാര നികുതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് ഈ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങൾക്ക് യുഎസ് നിലവിൽ അന്പതു ശതമാനം തീരുവ ചുമത്തുന്നുണ്ട്.
ഐക്യരാഷ്ട്രസഭയ്ക്ക് ബദൽ
പുതിയ സമിതി രൂപീകരിക്കാനുള്ള ട്രംപിന്റെ നീക്കം ഐക്യരാഷ്ട്രസഭയുടെ പ്രസക്തി ഇല്ലാതാക്കുമോ എന്ന ആശങ്ക പല യൂറോപ്യൻ രാജ്യങ്ങളും പങ്കുവയ്ക്കുന്നു. ഗാസയിൽ മാത്രം ഒതുങ്ങാതെ മറ്റ് ആഗോള പ്രശ്നങ്ങളിലേക്കും ബോർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ട്രംപിന് പദ്ധതിയുണ്ട്.
പഴയ രീതിയിലുള്ള സമാധാനശ്രമങ്ങൾ പരാജയപ്പെട്ടെന്നും കൂടുതൽ വേഗതയുള്ളതും ഫലപ്രദവുമായ സംവിധാനം ആവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ, യുഎൻ പൊതുസഭാ അധ്യക്ഷ അന്നലീന ബെയർബോക്ക് ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിൽ പരോക്ഷമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ സമിതിയെ എതിർക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
