മാഡ്രിഡ്: തെക്കൻ സ്പെയിനിലെ കോർഡോബയ്ക്ക് സമീപം രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. മുപ്പതോളം പേരുടെ നില അതീവഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സ്പെയിൻ ഗതാഗതമന്ത്രി പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം മലാഗയിൽനിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആദമുസ് എന്ന സ്ഥലത്തിനു സമീപം പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്കു മറിയുകയുമായിരുന്നു. ഈ സമയം എതിർദിശയിൽ മാഡ്രിഡിൽനിന്ന് ഹുവെൽവയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രെയിനുമായി ഇതു കൂട്ടിയിടിച്ചു.
അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്നു യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും അന്തലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താത്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ വർഷം മെയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ട്രാക്കിലാണ് അപകടം നടന്നത്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2013-ൽ ഗലീഷ്യയിലുണ്ടായ അപകടത്തിനു ശേഷം സ്പെയിൻ കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അന്ന് 80 പേരാണ് മരിച്ചത്.
