ലക്നോ:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തര്യ സുജൻ സ്വദേശിയായ അരുൺ ശർമ (22), വിഷുൻപുരയിലെ ദളിത് സമുദായത്തിൽ നിന്നുള്ള നേഹ (20) എന്നിവരാണ് മരിച്ചത്. നേഹയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അരുൺ ജീവനൊടുക്കുകയായിരുന്നു.
രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിട്ടും 2025 നവംബറിൽ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം ചെയ്തു. പിന്നീട് അരുണിന്റെ കുടുംബം നേഹയെ സ്വീകരിച്ചു.
അയൽവാസികൾ പറയുന്നതനുസരിച്ച്, സംഭവ ദിവസം അരുണും നേഹയും തമ്മിൽ തർക്കമുണ്ടായിരുന്നു. അസ്വസ്ഥയായ നേഹ മുറിയിലേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് അരുൺ അരിവാളെടുത്ത് നേഹയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
