പുതുപ്പള്ളി: പുതുപ്പള്ളി ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തിലെ ക്വാർട്ടേഴ്സുകളിൽ തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കും ഇന്നലെ പുലര്‍ച്ചെ മൂന്നിനും ഇടയില്‍ നടന്ന മോഷണത്തില്‍ പ്രതികളെപ്പറ്റി സൂചനയില്ല. ഒന്നിലധികം പേര് നടത്തിയ മോഷണത്തില്‍ ഏകദേശം 73 പവന് സ്വര്‍ണം അപഹരിച്ചതായാണു പ്രാഥമിക വിവരം. മോഷ്ടാക്കള്‍ എന്തെങ്കിലും ജോലികള്‍ക്കായി സ്ഥാപനത്തില്‍ വന്നുപോയിട്ടുള്ളവരാണ് സംശയിക്കുന്നുവെന്നും പ്രഫഷണല്‍ കള്ളന്മാരുടെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നു.
രണ്ടു ക്വാര്ട്ടേഴ്സുകളില്നിന്നായി കവര്‍ന്നത് 73 പവന് സ്വര്‍ണം. പുതുപ്പള്ളി ഗവേഷണ കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലെ ഒന്ന്, രണ്ട് നിലകളിലായുള്ള ആളൊഴിഞ്ഞ ക്വാര്ട്ടേഴസുകളിലാണു മോഷണവും മോഷണശ്രമങ്ങളും നടന്നത്. റബര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് ഡോ. രേഖ, ഫാം ഓഫീസര്‍ ജോയ് എടക്കര എന്നിവരുടെ ക്വാര്‍ട്ടേഴ്സുകളിലാണു മോഷണം നടന്നത്.
ഗവേഷണ കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരിയായ ജയശ്രീ, സെക്യുരിറ്റി ഓഫീസര്‍ മോഹന്‍ദാസ് എന്നിവരുടെ ക്വാര്‍ട്ടേഴ്സുകളില്‍ മോഷണ ശ്രമം നടന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സിസ്റ്റം ഓഫീസറായ സന്തോഷിന്റെ ക്വാര്‍ട്ടേഴ്സ് കുത്തിത്തുറക്കാന്‍ ശ്രമിച്ചുവെങ്കിലും മോഷ്ടാക്കള്‍ പരാജയപ്പെട്ടു മടങ്ങി. ഡോ. രേഖയുടെ ക്വാര്‍ട്ടേഴ്സില്‍നിന്നു 30 പവനും ജോയിയുടെ ക്വാര്‍ട്ടേഴ്സില്‍നിന്നു 40 പവനും ഏകദേശം മോഷ്ടിക്കപ്പെട്ടതായാണു പ്രാഥമിക വിവരം. അഞ്ചു ക്വാര്‍ട്ടേഴ്സുകളിലും മോഷണ സമയം ആളില്ലായിരുന്നു.
വിദേശത്തു ടൂറിലായിരുന്ന ഡോ. രേഖ ഇന്നലെ രാവിലെ മടങ്ങിയെത്തുമ്പോഴാണു മോഷണ വിവരം അറിയുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മറ്റിടങ്ങളിലെ മോഷണം അറിയുന്നത്. ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ജോയിയും ജില്ലയ്ക്കു പുറത്തായിരുന്നു. ഡോ. രേഖയുടെ ക്വാര്‍ട്ടേഴ്സിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നയാള്‍ തിങ്കള്‍ വൈകുന്നേരം ആറരയ്ക്ക് ഇവിടെയെത്തി മടങ്ങുമ്പോള്‍ മോഷണം നടന്നിരുന്നില്ല. അര്‍ധരാത്രിയ്ക്കുശേഷം മോഷണം നടന്നതായാണു പോലീസ് സംശയിക്കുന്നത്. ഡോ. രേഖയുടെയും മോഹന്‍ദാസിന്റെയും ക്വാര്‍ട്ടേഴ്സുകള്‍ രണ്ടാം നിലയിലാണ്. മറ്റ് മൂന്നെണ്ണം ഒന്നാം നിലയിലും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ നടക്കുന്ന ആദ്യ മോഷണമാണിതെന്നു താമസക്കാര്‍ പറയുന്നു.
ചുറ്റുവട്ടത്തുള്ള മറ്റു ക്വാര്‍ട്ടേഴ്സുകളില്‍ താമസമുണ്ടെന്നിരിക്കേ, പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണു മോഷണത്തിനു പിന്നില്ലെന്നാണ് ഇവരുടെ സംശയം. പ്രഫഷണല്‍ സംഘമാണ് മോഷണത്തിനു പിന്നില്ലെന്നു സംശയിക്കുന്നതായി ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വടക്കന്‍ ജില്ലകളില്‍ മോഷണം നടന്നിരുന്നു. ഇതേത്തുടര്‍ന്നു പ്രഫഷണല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
മോഷണ വിവരം അറിഞ്ഞതിനു പിന്നാലെ ഈസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നാലെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണ വിദഗ്ധരും സ്ഥലത്തെത്തി. ആളില്ലാത്ത വീട് മുന്‍കൂട്ടി മനസിലാക്കിയാണ് മോഷണം ആസുത്രണം ചെയ്തതെന്നു പോലീസ് നിഗമനം. മോഷണം നടന്ന ക്വാട്ടേഴ്സ് കെട്ടിടങ്ങളുടെ എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്വാട്ടേഴ്സില്‍ ആളനക്കം ഉണ്ടെന്നു മനസിലാക്കിയ സംഘം വാതില്‍ പുറത്തുനിന്നും ഓടമ്പല്‍ പുറത്തുനിന്നു പൂട്ടി.
രാവിലെ പുറത്തിറങ്ങാനാവാതെ വന്ന കുടുംബം സമീപത്തെ ക്വാട്ടേഴ്സില്‍ ഉള്ളവരെ ഫോണില്‍ വിളിച്ചുവരുത്തി പുറത്തിറങ്ങിയത്. രണ്ട് ക്വാട്ടേഴ്സിലും അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് അപഹരിച്ചത്. പരിശോധനയ്ക്കെത്തിയ പോലീസ് നായ അഡ്മിനിസട്രേറ്റീവ് ബ്ലോക്കില്‍നിന്ന് ഓടി മോഷണം നടന്ന ക്വാട്ടേഴ്സുകള്ക്കുസമീപം എത്തി. തുടര്‍ന്നു ക്വാട്ടേഴ്സുകള്‍ക്ക് സമീപത്തെ ഒരു ചെറിയ പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങി റബര്‍ റിസര്‍ച്ച് ഇന്സിസ്റ്റിറ്റ്യൂട്ടിനു സമീപം വരെയെത്തി.
