കോട്ടയം: പകല്‍ച്ചൂട് 37 ഡിഗ്രി കടന്നതോടെ വീടിനു പുറത്തിറങ്ങിയാല്‍ പൊള്ളും. എത്ര വെള്ളം കുടിച്ചാലും ദാഹം തീരില്ല. വീടുകളില്‍ മോരും വെള്ളവും ദാഹശമനിയും നാരങ്ങാ വെള്ളവും കഞ്ഞിവെള്ളവുമൊക്കെ കുടിച്ച് ഒരുവിധം ആശ്വസിക്കാം. യാത്ര പോയാല്‍ കൂള്‍ ബാറുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
പക്ഷേ വഴിയോരക്കടകളിലെ വെള്ളവും ഐസുമൊക്കെ മഞ്ഞപ്പിത്തവും വയറ്റിലസുഖവും വരുത്തുമോ എന്നു ഭയപ്പെടണം. അതുകൊണ്ടാണ് പഴങ്ങള്‍ വാങ്ങി കഴിക്കാന്‍ പലര്‍ക്കും താത്പര്യം.കരിക്കുവില 40-50 രൂപയായി. ഓറഞ്ചിനും മാതളത്തിനും നല്ല വിലയാണ്. വിലയില്‍ ഭേദം തണ്ണിമത്തനാണ്. വടക്കന്‍ ജില്ലകളിലും തമിഴ് നാട്ടിലുംനിന്ന് ലോഡ് കണക്കിനാണ് ദിവസവും തണ്ണിമത്തനെത്തുന്നത്.
വില്പന കിലോയ്ക്ക് 23-30 നിരക്കിലാണ്. കിരണ്‍, ഷുഗര്‍ ബേബി, മഞ്ഞ തുടങ്ങി വിവിധ തണ്ണിമത്തന് ഇനങ്ങള്‍ വിപണിയിലുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ പാടങ്ങളിലും നീര്‍വാര്‍ച്ചയുള്ള ഇടങ്ങളിലും തണ്ണിത്തന്‍ കൃഷിയുണ്ട്. വേനല്‍ക്കാലത്ത് തുള്ളിനന കൊടുത്താലേ നല്ല ഫലം ലഭിക്കൂ. കൂടാതെ കോയമ്പത്തൂര്‍, മധുര ജില്ലകളില്‍നിന്നും തണ്ണിമത്തന് എത്തുന്നുണ്ട്.
തണ്ണിമത്തനില്‍ അടങ്ങിയ ഉയര്‍ന്ന അളവിലുള്ള ജലാംശം ഡി ഹൈഡ്രേഷന് ഒഴിവാക്കാനും ശരീര താപനില നിയന്ത്രിക്കാനും സഹായിക്കും. ഇവയിലടങ്ങിയ വൈറ്റമിന്‍ എ, സി, ലൈക്കോപീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ജ്യൂസാക്കിയും കഷ്ണങ്ങളാക്കിയും തണ്ണിമത്തന് കഴിച്ചു ചൂടിനെ പ്രതിരോധിക്കാം. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ വഴിയോരങ്ങളിലെ താരമായിരിക്കും തണ്ണമത്തന്‍.
