കൊച്ചി: ഗോവയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള നാലര ലിറ്റര്‍ വിദേശ മദ്യം ആറ് കുപ്പികളിലാക്കി കേരളത്തിൽ വിൽക്കാനായി കടത്തിക്കൊണ്ടുവന്ന യുവാവിന് മൂന്നു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായര്‍(25)ക്കെതിരെ എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷന് എസ്ഐ പി.ആര്. രതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് രേഷ്മ ശശിധരനാണ് ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് 15ന് നേത്രാവതി എക്സ്പ്രസ് ട്രെയിനിലാണ് പ്രതി അനധികൃതമായി കേരളത്തിലേക്ക് മദ്യം കൊണ്ടുവന്നത്.
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയുടെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന് നടപടികള്‍. എറണാകുളം റെയില്‍വേ പോലീസ് എസ്ഐ ഇ.കെ. അനില്‍കുമാറും സംഘവുമാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
