മ്യൂണിക്ക്: ഇറാനിൽ ഭരണകൂട മാറ്റം ആവശ്യപ്പെട്ട് ശനിയാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിൽ അരങ്ങേറിയ പ്രകടനങ്ങളിൽ പത്തു ലക്ഷം പേർ പങ്കെടുത്തതായി റിപ്പോർട്ട്. ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിന്റെ അന്തരാവകാശി റേസ പഹ്ലവിയുടെ ആഹ്വാന പ്രകാരമായിരുന്നു പ്രകടനങ്ങൾ.
അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടി നടന്ന ജർമനിയിടെ മ്യൂണിക് നഗരത്തിൽ രണ്ടു ലക്ഷം പേരുടെ റാലി അരങ്ങേറി. പങ്കെടുത്തവർ ഷാ രാജവംശ കാലത്തെ ഇറേനിയൻ പതാക, ഇസ്രേലി, അമേരിക്കൻ പതാകകൾ, റേസാ പഹ്ലവിയുടെ ചിത്രം തുടങ്ങിയവ വഹിച്ചിരുന്നു.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറേനിയൻ ഭരണകൂടം മാറണമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി. കാനഡയിലെ ടൊറൊന്റോ, അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരങ്ങളിലുണ്ടായ പ്രകടനങ്ങളിൽ മൂന്നര ലക്ഷം വീതം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ലണ്ടൻ, ആഥൻസ്, ബെർലിൻ, നിക്കോസ്യ, ടോക്കിയോ നഗരങ്ങളിലും റാലികൾ അരങ്ങേറി.
അമേരിക്ക ഇടപെടണം: പഹ്ലവി
മ്യൂണിക്ക്: ഇറാനുമായി ചർച്ച നടത്തി സമയം പാഴാക്കുന്നതിനു പകരം അമേരിക്ക സൈനിക ഇടപെടൽ നടത്തണമെന്ന് റേസാ പഹ്ലവി ആവശ്യപ്പെട്ടു. ഇറേനിയൻ ഭരണകൂടം തകർച്ചയുടെ വക്കിലാണ്.അമേരിക്കൻ ആക്രമണം തകർച്ച വേഗത്തിലാക്കുമെന്ന് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
1979ലെ ഇസ്ലാമിക വിപ്ലവത്തിലാണ് റേസാ പഹ്ലവിയുടെ ഷാ കുടുംബത്തിന് ഇറാന്റെ ഭരണം നഷ്ടമായത്. റേസാ പഹ്ലവി അര നൂറ്റാണ്ടായി അമേരിക്കയിലാണു താമസം. ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ പ്രതിപക്ഷ നേതാവായി ഉയർന്നുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതേസമയം, ഇറാനുള്ളിൽ പഹ്ലവിക്കുള്ള ജനപ്രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.
