ചിറക്കടവ്: അങ്കണവാടിക്ക് ഭീഷണിയെന്ന പരാതിയിൽ മരം മുറിച്ചുനീക്കാൻ അധികൃതരെത്തിയപ്പോൾ സ്ഥലമുടമ ചെറുവള്ളി കറുത്തമഞ്ഞാടി തുണ്ടത്തിൽ ശ്രീകുമാർ (അനി) ആത്മഹത്യാഭീഷണിയുമായി മരത്തിനുമുകളിൽ കയറി. അനുനയത്തിനൊടുവിൽ രണ്ടുമണിക്കൂറിന് ശേഷം താഴെയിറക്കി. അങ്കണവാടിക്ക് ഭീഷണിയെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് നൽകിയ ആഞ്ഞിലിമരം ലീഗൽ സർവീസ് കോടതിയുടെ ഉത്തരവിൻപ്രകാരം മുറിക്കാനെത്തിയപ്പോഴാണ് ഉടമ സമീപമുള്ള തേക്കുമരത്തിൽ കയറി കയറിൽ കുരുക്കിട്ട് ആത്മഹത്യാശ്രമം നടത്തിയത്.
ചിറക്കടവ് പഞ്ചായത്ത് 13ാം വാർഡിലെ 19ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ഭീഷണിയാണെന്ന പരാതിയെ തുടർന്നുള്ള നടപടികളാണ് നാടകീയ നീക്കങ്ങൾ മൂലം തത്കാലം നിലച്ചത്. പാരാ ലീഗൽ വോളന്റിയറായ സോജാ ബേബിയാണ് മരം മുറിക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് കോടതിയിൽ പരാതി നൽകിയത്. ഇതിൻപ്രകാരമാണ് മുറിച്ചുനീക്കാൻ പഞ്ചായത്തിന് ഉത്തരവ് നൽകിയതും പോലീസ് സംരക്ഷണയിൽ മുറിച്ചുനീക്കാനെത്തിയതും. മരം മുറിച്ചുനീക്കി ഈ മാസം 26നകം റിപ്പോർട്ട് നൽകാൻ ലീഗൽ സർവീസ് കോടതി നിർദേശം നൽകിയതിനാലാണ് മരം മുറിക്കാനെത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അപകടരമായ മരം മുറിച്ചുനീക്കാൻ പലവട്ടം നോട്ടീസ് നൽകിയപ്പോഴും സ്ഥലം തന്റെ മരിച്ചുപോയ അച്ഛന്റെ പേരിലാണെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും ശ്രീകുമാർ അറിയിച്ചതായാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്. അതിനാൽ മക്കൾ എല്ലാവർക്കും നോട്ടീസ് നൽകി.ഇതിനിടെ മരത്തിന്റെ ഏതാനും ചില്ലകൾ ശ്രീകുമാർ മുറിച്ചുനീക്കുകയും ചെയ്തു. എന്നാൽ, അപകടകരമായ ശിഖരങ്ങൾ മുറിച്ചുനീക്കിയിരുന്നെന്നും ആഞ്ഞിലിമരം ചുവടോടെ മുറിക്കണമെന്ന വാദം ബാലിശമാണെന്നുമാണ് സ്ഥലമുടമ പറയുന്നത്.
മരം മറിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അങ്കണവാടിക്ക് ഫിറ്റ്നസ് നൽകിയില്ല. അതിനാൽ അങ്കണവാടി വാടകക്കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിച്ചു. സ്വന്തം കെട്ടിടമുള്ളപ്പോൾ വാടക പഞ്ചായത്തിൽ നിന്ന് കൊടുക്കുന്നതിന് തടസമുണ്ടെന്ന കാരണത്താൽ അങ്കണവാടി പ്രവർത്തനം നിർത്തി കുട്ടികൾ മറ്റ് അങ്കണവാടികളിലേക്ക് പോയി.ഇന്നത്തെ സംഭവത്തിന്റെ റിപ്പോർട്ട് ലീഗൽ സർവീസ് കോടതിയിൽ നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര പറഞ്ഞു.
