കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് നിർണായകമാകും.
സമൂഹമാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു.
സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ, തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും സിപിഎം അണികൾ സൈബർ ഇടങ്ങളിൽ ചൂണ്ടികാണിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയതുമൊക്കെ അണികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്.
പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എ.വിജയരാഘവന്റെയും എ.കെ. ബാലന്റെയും ഭാര്യമാരുടെ പേര് ഉയര്‍ന്നപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.
ടി.കെ. ഗോവിന്ദനു വേണ്ടിയും അണികൾ
ശ്യാമളയ്ക്കുപകരം സിപിഎം നേതാവ് ടി.കെ. ഗോവിന്ദനെ മത്സരിപ്പിക്കണമെന്ന നിർദേശവുമായി തളിപ്പറന്പ് സിപിഎമ്മിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഏകപക്ഷീയമായി നേതാക്കളുടെ കുടുംബകാർക്കായി മണ്ഡലം കൈമാറാതെ തളിപ്പറന്പ് നിയോജകമണ്ഡലത്തിലെ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദന് സീറ്റ് നല്‍കണമെന്നാണ് അണികളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
പല തവണയും നിയമസഭാ തെരഞ്ഞെടുപ്പ് വരുന്പോൾ ടി.കെ. ഗോവിന്ദന്റെ പേര് ഉയർന്നുവരുന്നതാണ്. സി.കെ.പി. പദ്മനാഭൻ മത്സരിക്കാൻ വന്നപ്പോഴും ആദ്യം ഉയർന്നുവന്നത് ടി.കെ. ഗോവിന്ദന്റെ പേരായിരുന്നു.
- സ്വന്തം ലേഖകൻ
