തിരുവമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം പാനൽ ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിൽ ബുധനാഴ്ച നടത്താനിരുന്ന കാട്ടുപന്നിവേട്ട മുടങ്ങിയെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ വാദത്തിനെതിരേ ഇടതുമുന്നണി.
പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തികഞ്ഞ അനാസ്ഥ മൂലമാണ് വേട്ട നടക്കാത്തതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത് സർക്കാരിനെതിരേ തിരിക്കാനാണ് പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും ലക്ഷ്യമെന്നും സിപിഎം ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു, പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മറ്റി ചെയർമാൻ ഫിറോസ് ഖാൻ, പഞ്ചായത്തംഗം എസ്. ജയപ്രസാദ് എന്നിവർ പറഞ്ഞു. ഇങ്ങനെ ഒരു കാട്ടുപന്നിവേട്ട നടക്കുന്നത് ബന്ധപ്പെട്ട അധികൃതരാരും അറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ തോക്കുകൾ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞത് സാങ്കേതിക നടപടി മാത്രമാണന്നും കളക്ടറെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ കാട്ടുപന്നിവേട്ടയ്ക്ക് അനുമതി ലഭിക്കുമെന്നും അവർ അറിയിച്ചു.
ഇനിയും കാട്ടുപന്നിവേട്ടയ്ക്ക് അവസരമുണ്ടന്നും അത് ഉപയോഗപ്പെടുത്തണമെന്നും ഇടത് നേതാക്കൾ പറഞ്ഞു. മലയോര മേഖലയിൽ വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ പഞ്ചായത്തുകളിലൊന്നായ തിരുവമ്പാടിയിൽ പഞ്ചായത്തധികൃതർ രാഷ്ട്രീയം മാറ്റിവച്ച് കർഷകക്കൊപ്പം നിലകൊള്ളണമെന്നും എൽഡിഎഫ് നേതാക്കൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പകൽ നേരത്ത് പോലും തിരുവമ്പാടി അങ്ങാടിയിൽ കാട്ടുപന്നി ആക്രമണമുണ്ടായി.
കാട്ടുപന്നിവേട്ടയ്ക്കായി നാൽപ്പതോളം എം പാനൽ ഷൂട്ടർമാരെയും ഇരുപതോളം വേട്ടനായ്ക്കളെയും പഞ്ചായത്ത് തയാറാക്കിയിരുന്നു. വന്യമൃഗശല്യം ഏറെയുള്ള തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ, ഉറുമി, പൊന്നാങ്കയം, പുന്നക്കൽ, ഒറ്റപ്പൊയിൽ, പുല്ലൂരാംപാറ തുടങ്ങിയ എട്ടു വാർഡുകളിലാണ് നായാട്ട് നടത്താൻ നിശ്ചയിച്ചിരുന്നത്.
