തിരുവനന്തപുരം: ഹൈടെക് മോഷണക്കേസില്‍ ബണ്ടിചോറെന്ന ദേവേന്ദ്രസിംഗിനെതിരായ വിചാരണ നടപടി ആരംഭിച്ചു. രണ്ടാം അഢീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വിചാരണയുടെ ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി ബണ്ടിയെ തിരിച്ചറിഞ്ഞു. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരെയാണ് ആദ്യം ദിവസം സാക്ഷിയായി വിസ്തരിച്ചത്. വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ വീട്ടില്‍ നിന്ന് മോഷണം നടത്തിയെന്ന കേസിലെ പരാതികാരന് കൂടിയാണ് വേണുഗോപാലന്‍ നായര്‍.
2013 ജനുവരി ഇരുപത്തിയൊന്നിനായിരുന്നു വേണുഗോപാലന്‍ നായരുടെ വീട്ടില്‍ ബണ്ടി ഹൈടെക്ക് മോഷണം നടത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം മതില് ചാടികടന്ന ബണ്ടി വീടിനു മുന്‍വശത്തെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കിമാറ്റി വീടിനുളളില്‍ കടന്നു. വീടിന്റെയും വാഹനങ്ങളുടെയും താക്കോല്‍ അത്യാധുനിക ഗേറ്റിന്റെ റിമോട്ടും കൈകലാക്കിയ ശേഷമായിരുന്നു മോഷണം. 29.72 ലക്ഷം രൂപയുടെ മിസ്തുബുഷി ഔട്ട്ലാന്‍ഡര്‍ കാര്‍, ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന ആപ്പിള്‍ ലാപ്ടോപ്പ്, 40,000 രൂപയും 15,000 രൂപയും വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുളളവ ബണ്ടി മോഷ്ടിച്ചു.
എന്നാല്‍ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ കുടുങ്ങിയ ബണ്ടിയുടെ മുഖം വേണുഗോപാലന്‍ നായര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. സിസിടിവി കാമറിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി വേണുഗോപാലന്‍ നായര്‍ മൊഴി നല്കി. വീട്ടില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ ഉള്‍പ്പടെ 17 തൊണ്ടിവകകള്‍ സാക്ഷി തിരിച്ചറിഞ്ഞു.പേരൂര്‍ക്കട സിഐ ആര്.പ്രതാപന് നായര്‍ പ്രാരംഭ അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബണ്ടിക്കെതിരെ മോഷണം, മോഷണമുതല്‍ പതിവായി വ്യാപാരം നടത്തല്‍, രാത്രിയിലെ ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. വേണുഗോപാലന്‍ നായര്‍ ഉള്‍പ്പടെ 59 പേരെ പ്രോസിക്യുഷന് ഭാഗത്ത് നിന്ന് വിസ്തരിക്കും. ഫോറന്‍സിക്ക് മെഡിസിന് പ്രൊഫസര്‍ ഡോ.പി.രമ, വിരളടയാള വിദഗ്ധന്‍ എസ്.അരുണ്‍കുമാര്‍ എന്നിവരുള്‍പ്പടെയുളള വിദഗ്ധ സാക്ഷികളും പ്രോസിക്യുഷന് സാക്ഷികളാകും.