സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ച മുളകൾ വീണ്ടും കൂട്ടത്തോടെ മുളച്ചു. വന്യജീവികൾക്ക് ഭക്ഷ്യസ്രോതസാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
പണ്ടുകാലത്ത് വയനാടൻ കാടുകളുടെ ഹരിതഭംഗിക്ക് മുഖ്യകാരണമായിരുന്ന മുളങ്കാടുകളാണ് വർഷങ്ങൾക്കുശേഷം വീണ്ടും പുനർജ്ജീവനത്തിലേക്ക് കടന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം വയനാട് വന്യജീവി സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ മുളകൾ വീണ്ടും സജീവമായി വളരാൻ തുടങ്ങി. ഒരു കാലത്ത് വയനാടൻ കാടുകളുടെ സവിശേഷതയായി നിലനിന്നിരുന്ന മുളങ്കാടുകൾ കാലാവസ്ഥാ വ്യതിയാനവും പഴക്കവും മൂലം വലിയ തോതിൽ നശിച്ചിരുന്നു.
തുടർന്ന് വർഷങ്ങളോളം കാടുകളിൽ മുളകൾ കാണാനാകാത്ത അവസ്ഥയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലും സമീപപ്രദേശങ്ങളിലുമാണ് പുതുതായി മുളക്കാടുകൾ രൂപപ്പെടുന്നത് ശ്രദ്ധിക്കപ്പെടുന്നത്.
മുളകൾക്ക് പുറത്ത് മുള്ളുകൾ നിറഞ്ഞ കവചം പോലെ വളരുകയും നടുവിൽ നിന്ന് പുതുമുളകൾ ഉയരുകയും ചെയ്യും. ഈ സ്വഭാവം കാരണം വന്യജീവികൾക്കോ മറ്റ് മൃഗങ്ങൾക്കോ മുളയുടെ പുതിയകൂന്പ് നശിപ്പിക്കാൻ സാധിക്കാതെ വരുന്നു. പ്രകൃതിദത്തമായ ഈ സംരക്ഷണ രീതിയാൽ മുളകൾ കൂട്ടത്തോടെ വളരുന്ന അവസ്ഥയാണ് ഇപ്പോൾ കാട്ടിൽ കാണുന്നത്. മുത്തങ്ങ കാടുകളിൽ ഇതിനോടകം വളരെ ഉയരത്തിൽ മുളകൾ വളർന്ന് കഴിഞ്ഞതായി വനപ്രദേശങ്ങളിൽ കാണാം.
ഇത്തരത്തിൽ മുളക്കാടുകൾ വ്യാപകമായി വളരുന്നത് വന്യജീവികൾക്ക് കാട്ടിനുള്ളിൽ തന്നെ സുലഭമായ ഭക്ഷ്യസ്രോതസായി മാറുമെന്ന പ്രതീക്ഷയും ഉയരുന്നു.വരും വർഷങ്ങളിൽ മുളങ്കാടുകളുടെ വളർച്ച കൂടുതൽ വ്യാപകമാകുകയാണെങ്കിൽ വയനാടൻ കാടുകൾക്ക് പഴയ പ്രതാപത്തിലെ ഹരിതഭംഗി വീണ്ടും തിരികെ ലഭിക്കുമെന്ന് വനപരിസരങ്ങളിലുള്ളവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
