വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രയേലും രണ്ടു തട്ടിലെന്നു റിപ്പോർട്ട്. ഇറാനെതിരെയുള്ള സൈനികനടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, ഇറാന്റെ ഭീകരഭരണകൂടത്തെ തകർക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം പുറത്തുവന്നത്.
ഇറാനുമായി പ്രത്യേക കരാറുകളിൽ ഏർപ്പെട്ടില്ലെങ്കിലും വരും ആഴ്ചകളിൽ സൈനികനീക്കം അവസാനിപ്പിച്ച് പിന്മാറാൻ തയാറാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ അറിയിച്ചു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ നിർബന്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇറാനുമേൽ കർശനമായ പതിനഞ്ചു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്ന ട്രംപിന്റെ പെട്ടെന്നുള്ള ഈ നിലപാടു മാറ്റം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി.
ഹോർമുസ് കടലിടുക്കു തുറന്നു നൽകേണ്ട ഉത്തരവാദിത്വം അതുപയോഗിക്കുന്ന രാജ്യങ്ങൾക്കാണെന്നും അമേരിക്കയ്ക്കു മാത്രമായി ഇക്കാര്യത്തിൽ പങ്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.ട്രംപിന്റെ നിലപാടിനു വിരുദ്ധമായി, ഇറാന്റെ സൈനികശേഷി പൂർണമായും തകർക്കുന്നതുവരെ പിൻവാങ്ങില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. പശ്ചിമേഷ്യയുടെ മുഖച്ഛായ മാറ്റാൻ ഈ പോരാട്ടത്തിലൂടെ സാധിച്ചെന്നും സൈനിക ദൗത്യം ഇനിയും അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ മേഖലയിലെ തർക്കാൻ കഴിയാത്ത ശക്തിയായി മാറിയെന്നും നെതന്യാഹു അവകാശപ്പെട്ടു.
യുഎസ്-ഇസ്രയേൽ ഭിന്നത?
ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചിരിക്കുകയാണ്. ഇറാൻ ഭരണകൂടത്തെ മാറ്റുക എളുപ്പമാണെന്ന് നെതന്യാഹു ട്രംപിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനുശേഷം ഇറാനിൽ പ്രതീക്ഷിച്ചപോലെ ഭരണമാറ്റം ഉണ്ടായില്ലെന്നതും ഇപ്പോഴും ചെറുത്തുനിൽപ്പു തുടരുന്നതും കാര്യങ്ങളെ പ്രതീക്ഷിച്ച നിലയിലെത്തിച്ചില്ല.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ കഴിഞ്ഞ ആഴ്ച നടന്ന ഫോൺ സംഭാഷണം അത്യന്തം വിയോജിപ്പോടെയാണ് അവസാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഖ്യകക്ഷികളുടെ പിന്തുണ കുറയുന്നതിലുള്ള ട്രംപിന്റെ അതൃപ്തിയും നിലവിലെ സാഹചര്യത്തിൽ നിർണായകമാണ്.
