പരവൂർ: റിക്കാർഡ് വില വർധനയിലും സ്വർണത്തോടുള്ള മലയാളിയുടെയും ഇന്ത്യൻ വിപണിയുടെയും പ്രിയം കുറയുന്നില്ല. ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്ത് സ്വർണം, വെള്ളി വ്യാപാരം 20,000 കോടി രൂപ കവിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽക്കപ്പെട്ട ലോഹത്തിന്റെ അളവിൽ നേരിയ കുറവുണ്ടായെങ്കിലും ഉയർന്ന വില കാരണം വിറ്റുവരവിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നതാണ് വിപണിയിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. 2023-ലെ അക്ഷയ തൃതീയ മുതൽ ഇതുവരെ സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് പ്രതിവർഷം ശരാശരി 25 ശതമാനം നേട്ടം ലഭിച്ചതായി വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2025-ൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് 39.2 ശതമാനമെന്ന മികച്ച ഉയർന്ന വരുമാനമാണ് ലഭിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ എട്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് പുതിയ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കാൻ സഹായിച്ചു.ആഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ഇപ്പോഴും സ്വർണത്തെയാണ് ചില്ലറ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും കാണുന്നത്.
പ്ലാറ്റിനം അലോയ്കളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിപണിയിൽ സ്വർണ ലഭ്യതയിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വരും മാസങ്ങളിലും സ്വർണത്തിന് ആഗോള വിപണിയിൽ ഡിമാൻഡ് വർധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
