കായംകുളം: കൃഷ്ണപുരത്ത് സിപിഎം-സിപിഐ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പാർട്ടി മാറ്റത്തെച്ചൊല്ലി പരസ്യപ്പോര് മുറുകുന്നു. സിപിഎമ്മുകാരെ റാഞ്ചിയ സിപിഐക്ക് അവരുടെ മണ്ഡലം നേതാക്കളെ തന്നെ അടർത്തിമാറ്റി സിപിഎം തിരിച്ചടിച്ചത് ഇപ്പോൾ ചർച്ചയാകുകയാണ്. സിപിഎമ്മിൽനിന്ന് നടപടിക്ക് വിധേയരായവരെ സിപിഐ പരസ്യമായി സ്വീകരിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തെ സ്വീകരിക്കാൻ പനയന്നാർകാവിൽ സിപിഐ സംഘടിപ്പിച്ച യോഗം സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായിരുന്നു. ദേശീയ കൗൺസിലംഗം ടി.ജെ. ആഞ്ചലോസായിരുന്നു ഉദ്ഘാടകൻ. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ഇതിന്റെ ചൂടാറുന്നതിന് മുമ്പുതന്നെ സിപിഐ മുൻ മണ്ഡലം സെക്രട്ടറിയടക്ക മുള്ളവരെ അടർത്തിമാറ്റിയാണ് സിപിഎം തിരിച്ചടിച്ചിരിക്കുന്നത്.
സിപിഎം പനയന്നാർകാവിൽ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലാണ് ഇവരെ സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുക്കുന്ന ചടങ്ങിൽ സിപിഐക്ക് ഉചിത മറുപടി നൽകാനാണ് സാധ്യത.ഭരണിക്കാവ് മണ്ഡലം സെക്രട്ടറിയായിരുന്ന വി. പ്രശാന്ത്, സെക്രട്ടേറിയറ്റംഗം മഞ്ഞാടിത്തറ വിജയൻ, കൃഷ്ണപുരം മുൻ എൽസി സെക്രട്ടറി കെ.വി. ദിവാകരൻ, കെ. സുധാകരൻ, പി. സുരേന്ദ്രൻ തുടങ്ങിയ ഉത്തരവാദിത്വ ചുമതല വഹിച്ചവർ പാർട്ടി വിടുന്നത് സിപിഐക്ക് കനത്ത തിരിച്ചടിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായിനിന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയവരെ സിപിഐ സ്വീകരി ച്ചത് അംഗീക്കാരനാകില്ലെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.ഒരാഴ്ച മുമ്പാണ് കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കാപ്പിൽ പ്രദേശത്തെ എഴുപതോളം പ്രവർത്തകർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. മുപ്പതോളം വനിതകളടക്കമുള്ള പ്രവർത്തകരാണ് സിപിഎം നേതൃത്വത്തോടുള്ള പ്രതിഷേധത്തെത്തുടർന്ന് പാർട്ടിവിട്ടത്.
