ബംഗളൂരുവിലെ പ്രശസ്തമായ ഒരു സ്വതന്ത്ര പുസ്തകശാലയായ ‘ദ ബുക്ക് വേം’ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ നശിച്ചതിന്റെ സങ്കടത്തിലാണ്. ചർച്ച് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കുള്ളിൽ പുസ്തകങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിന്റെയും പുറത്ത് ആലിപ്പഴം വീണുകിടക്കുന്നതിന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ അവർ പങ്കുവെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഏകദേശം 4,000 മുതൽ 5,000 വരെ പുസ്തകങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചതായാണ് കടയുടമകൾ അറിയിച്ചത്. വേനലവധിക്ക് മുന്നോടിയായി വലിയ തോതിൽ പുതിയ പുസ്തകങ്ങൾ ശേഖരിച്ച സമയത്താണ് ഈ ദുരന്തമുണ്ടായത് എന്ന് കടയുടമ അറിയിച്ചു. വെള്ളം കയറിയ പുസ്തകങ്ങളിൽ ചിലത് വെയിലത്ത് ഉണക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുമെന്നും എന്നാൽ വലിയൊരു ഭാഗം പുസ്തകങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ഉടമ കൃഷ്ണ പറഞ്ഞു.
നിലവിൽ പുസ്തക നിർമാണത്തിന് റീസൈക്കിൾ ചെയ്ത പേപ്പറുകൾ ഉപയോഗിക്കുന്നത് പുസ്തകങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് കടയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നശിച്ച പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് പ്രിയപ്പെട്ട ഈ പുസ്തകശാലയെ തിരികെ കൊണ്ടുവരാൻ വായനക്കാരോട് പലരും അഭ്യർത്ഥിച്ച് അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടിട്ടുണ്ട്. പുസ്തകങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും അവ വാങ്ങി കടയെ സഹായിക്കാൻ തയ്യാറാണെന്ന് നിരവധി പേർ അറിയിച്ചിട്ടുണ്ട്.
