തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് തെരുവിലേക്ക്. പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍. കെപിസിസി ആസ്ഥാനത്തിന് പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അണികളുടെ ഈ നീക്കത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്ക്, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം തേടും. എംഎല്‍എമാരെ ഓരോരുത്തരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും.
എഐസിസി നിരീക്ഷകര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലില്‍ ഇന്ന് രാവിലെ വി.ഡി. സതീശന് എത്തി നിരീക്ഷകരുമായി ചര്‍ച്ച നടത്തി. എംഎല്‍എമാരുടെ എണ്ണം മാത്രം പരിഗണിക്കരുതെന്നും ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് വി.ഡി. സതീശന് നിരീക്ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സതീശന് പുറമെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരന്, പി.ജെ.കുര്യന് ഉള്‍പ്പെടെയുള്ള നേതാക്കളും നിരീക്ഷകരെ കണ്ടിരുന്നു. ഇന്ന് വൈകുന്നേരം നാലരയ്ക്കു ശേഷം ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകര്‍ ചര്‍ച്ച നടത്തും.
രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മൂന്ന് നേതാക്കളെ അനുകുലിക്കുന്നവര്‍ അവകാശവാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 35 പേരുടെ പിന്തുണ വി.ഡി. സതീശന് ലഭിക്കുമെന്നാണ് സതീശന് പക്ഷം അവകാശപ്പെടുന്നത്. 52 എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനായിരിക്കുമെന്നാണ് കെ.സി പക്ഷം പറയുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെടുന്നത്.
അതേസമയം ഓരോപക്ഷവും പിന്തുണ ഉറപ്പാക്കാന്‍ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി വി.ഡി. സതീശന് നടത്തുന്ന സമ്മര്‍ദത്തിന് വഴങ്ങരുതെന്നാണ് കെ.സി. പക്ഷത്തിന്റെ ആവശ്യം. സതീശന് വേണ്ടി നടക്കുന്നത് പി.ആര്. വര്‍ക്കാണെന്നും കെ.സി. പക്ഷം ആരോപിക്കുന്നു. എംഎല്‍എമാരുമായുള്ള കുടിക്കാഴ്ചയില്‍ നിന്ന് എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ മാറ്റി നിര്‍ത്തണമെന്ന് സതീശന് വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നേതൃത്വം ഈ ആവശ്യം നിരസിച്ചു. ചര്‍ച്ചകളില്‍ ദീപാദാസ് മുന്‍ഷി ഒപ്പമുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായത്തിന് വിലയുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന് പറഞ്ഞു. ജനവികാരം ഉള്‍പ്പെടെ മാനിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു നേരത്തെ ഹൈക്കമാന്‍ഡിന്റെ തീരുമാനം.
നിരീക്ഷകരുടെ റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേക്ക് കൈമാറും. രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ഹൈക്കമാന്ഡിനന്റെ വിശ്വസ്തനും രാഹുല്‍ഗാന്ധിക്ക് ഏറെ അടുപ്പമുള്ള നേതാവുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
ഡല്‍ഹിയില്‍ വേണുഗോപാലിന്റെ അഭാവം തന്നെ ബാധിക്കുമോയെന്ന കാര്യം കൂടി കണക്കിലെടുത്തായിരിക്കും രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യത. അതേ സമയം രമേശ് ചെന്നിത്തല ഇന്നലെ ഡല്‍ഹിയിലെത്തി സോണിയാഗാന്ധിയുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എംഎല്‍എമാരുടെ ഭൂരിപക്ഷം തനിക്കുണ്ടായിരുന്ന വേളയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒരു അറിയിപ്പ് പോലും നല്‍കാതെ മാറ്റിയ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരുന്നു. ഒരു പ്രതിഷേധവും അറിയിക്കാതെ പാര്‍ട്ടി നിര്‍ദേശം അംഗീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
- എം.സുരേഷ്ബാബു
