ബുഡാപെസ്റ്റ്: യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഹംഗറി. റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഹംഗറി പ്രതിഷേധം അറിയിച്ചത്.
വർഷങ്ങളോളം റഷ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നയങ്ങളിൽ നിന്ന് വിഭിന്നമായി പുതിയ പ്രധാനമന്ത്രി പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഹംഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയ റഷ്യൻ അംബാസഡർ യെവ്ജെനി സ്റ്റാനിസ്ലോവോവിനെ വിദേശകാര്യമന്ത്രി അനിത ഓർബൻ നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചു. കഴിഞ്ഞദിവസം യുക്രെയ്നിലെ ട്രാൻസ്കാർപാത്തിയ മേഖലയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തിയത്. ഹംഗേറിയൻ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ട്രാൻസ്കാർപാത്തിയ മേഖലയിലുണ്ടായ റഷ്യൻ ആക്രമണം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ഓർബൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ബുധനാഴ്ച യുക്രൈയ്നിലെ 20-ഓളം മേഖലകളിലായി റഷ്യ ഏകദേശം 800ഓളം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി പറഞ്ഞു. കുട്ടികളടക്കം നിരവധിപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും യുക്രൈയ്ൻ അറിയിച്ചു.
